Latest News

ബംഗളൂരു സ്ഫോടനക്കേസ്: മാധ്യമങ്ങളെ വിലക്കണമെന്ന് കര്‍ണാടക

ബംഗളൂരു:[www.malabarflash.com] ബംഗളൂരു സ്ഫോടനക്കേസിലെ കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് കര്‍ണാടക. സാക്ഷികള്‍ക്ക് സുരക്ഷനല്‍കണമെന്നാവശ്യപ്പെട്ട് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് മാധ്യമങ്ങള്‍ക്കെതിരായ നീക്കം.

കേരളത്തിലെ ചില മാധ്യമങ്ങള്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് വരുത്തിത്തീര്‍ക്കുന്നു. അതിനാല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
മഅ്ദനിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്ന മലയാളം, കന്നട, ഇംഗ്ളീഷ് പത്ര കട്ടിങ്ങുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കേരളത്തില്‍നിന്നുള്ള സാക്ഷികളായ രാമചന്ദ്രന്‍, രൂപേഷ് എന്നിവര്‍ സുരക്ഷ ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി മുഴുവന്‍ സാക്ഷികള്‍ക്കും സുരക്ഷയേര്‍പ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ വീണ്ടും ആവശ്യപ്പെട്ടു.

സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കല്‍ എന്നിവ നടക്കുന്നുണ്ടെന്ന് ആരോപിച്ച പ്രോസിക്യൂഷന്‍ പ്രതികളെ ഇന്‍കാമറ വിചാരണ നടത്തണമെന്ന ആവശ്യവും വീണ്ടുമുയര്‍ത്തി.
തടിയന്‍റവിട നസീറിന്‍െറ സഹായി ഷഹനാസ് എറണാകുളത്ത് അറസ്റ്റിലായപ്പോഴും ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടക അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷയുടെ പേരില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി അനുകൂലമായി മൊഴിനല്‍കുകയാണ് പൊലീസിന്‍െറ ലക്ഷ്യമെന്ന് മഅ്ദനിയുടെത് ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്ന് സാക്ഷികള്‍ ആവശ്യപ്പെടാത്തതിനാല്‍ സുരക്ഷ നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യം തള്ളുകയായിരുന്നു.

അതേസമയം, ശനിയാഴ്ച വിചാരണ നിശ്ചയിച്ചിരുന്ന കുടകില്‍നിന്നുള്ള സാക്ഷി പ്രഭാകരന്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് വിചാരണ അടുത്തമാസം 16ലേക്ക് മാറ്റി.
മഅ്ദനി അടക്കമുള്ള പ്രതികള്‍ ശനിയാഴ്ച എന്‍.ഐ.എ കോടതിയില്‍ ഹാജരായി. സുപ്രീം കോടതി ഉത്തരവിന്‍െറ പകര്‍പ്പ് കിട്ടിയാലുടന്‍ കേസുകള്‍ ഏകീകരിക്കണമെന്ന ആവശ്യം മഅ്ദനി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.