Latest News

ഉദുമയില്‍ കെ. സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

കാസര്‍കോട്:[www.malabarflash.com] ഉദുമ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ. സുധാകരന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഞായറാഴ്ച രാവിലെ ഡി.സി.സി ഓഫീസില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ എന്നിവരുടെയും സംയുക്തയോഗത്തില്‍ കെ. സുധാകരന്‍ പങ്കെടുത്തു.

ഇതിന് ശേഷം ഉദുമ നിയോജക മണ്ഡലത്തില്‍പെട്ട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാരുടെയും ഡി.സി.സി ഭാരവാഹികളുടെ പ്രത്യേക യോഗവും ചേര്‍ന്നു.

കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സുധാകരനോട് ഉദുമയില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചതായറിയുന്നു. ഉദുമയില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ള കാസര്‍കോട്ടെ നേതാക്കളാരെങ്കിലും ഉണ്ടെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്നും അല്ലാത്ത പക്ഷം ഉദുമയില്‍ അങ്കം കുറിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്നും സുധാകരന്‍ യോഗത്തില്‍ വ്യക്തമാക്കിയതായറിയുന്നു.

സി.പി.എമ്മിലെ കെ. കുഞ്ഞിരാമന്റെ സിറ്റിംഗ് സീറ്റാണ് ഉദുമ. നേരത്തെ യു.ഡി.എഫിനൊപ്പമായിരുന്നു ഉദുമയെങ്കിലും പിന്നീട് നടന്ന തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ സി.പി.എം കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായതോടെ തീപാറുന്ന മത്സരമായിരിക്കും ഉദുമയില്‍ നടക്കുക. 

ജാതി സമവാക്യങ്ങള്‍ നോക്കിയാണ് സുധാകരനെ ഉദുമയില്‍ നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. മുസ്ലിം വോട്ടുകളും ഹിന്ദു വോട്ടുകളും ഭിന്നിച്ച് പോകാത്ത വിധം യു.ഡി.എഫ് പെട്ടിയില്‍ വീഴ്ത്താന്‍ സുധാകരന് കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് നേരത്തെ ശക്തമായിരുന്ന ബന്തടുക്ക, പാണ്ടി പ്രദേശങ്ങളില്‍ ഇപ്പോള്‍ പാര്‍ട്ടി ദുര്‍ബലമാണ്.

സി.പി.എം കോട്ടകളായ ദേലംപാടി, കുറ്റിക്കോല്‍ പ്രദേശങ്ങളില്‍ ഗ്രൂപ്പ് പോരിന്റെ പേരില്‍ സി.പി.എം പ്രതിസന്ധി നേരിടുന്നുണ്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് സുധാകരനെ കാസര്‍കോട് നിര്‍ദ്ദേശിച്ചതെന്നാണ് കരുതുന്നത്.
ശക്തനായ എതിര്‍ സ്ഥാനാര്‍ത്ഥി രംഗത്ത് വന്നതോടെ സി.പി.എമ്മും ഉദുമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ജനകീയനായാണ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അറിയപ്പെടുന്നത്. കണ്ണൂര്‍ വിട്ട് ഉദുമയില്‍ ചേക്കേറിയ സുധാകരനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.