Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നിര്‍മാണത്തിലിരിക്കുന്ന ലിഫ്റ്റിന്റെ കുഴിയില്‍ മരിച്ച നിലയില്‍

തിരൂരങ്ങാടി:[www.malabarflash.com] എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ചെമ്മാട് തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിനു പിന്‍വശം താമസിക്കുന്ന പരേതനായ കോരന്‍കണ്ടന്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അഷ്‌റഫിനെയാണ് (34) മരിച്ച നിലയില്‍ കാണപ്പെട്ടത്.

തിരൂരങ്ങാടി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ചെമ്മാട് ബ്ലോക്ക് റോഡിലെ കെവി കോംപ്ലക്‌സിന്റെ നിര്‍മാണത്തിലിരിക്കുന്ന ലിഫ്റ്റിന്റെ കുഴിയിലാണ് അഷ്‌റഫ് മരിച്ചു കിടന്നത്. ബുധനാഴ്ച രാവിലെ പത്തിനാണ് മൃതദേഹം കണ്ടത്. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു.

ഓട്ടോ ഡ്രൈവറായ അഷ്‌റഫ് ഡിവൈഎഫ്‌ഐ ചെമ്മാട് മേഖലാ കമ്മിറ്റി പ്രസിഡന്റാണ്. ചൊവ്വാഴ്ച രാത്രി 8.30ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഗേറ്റ് അടച്ചു പ്രവര്‍ത്തകര്‍ പോയതായിരുന്നു. 9.30ന് അഷ്‌റഫ് സമീപത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നതായും വീട്ടിലേക്കു പോവുകയാണെന്നും പറഞ്ഞു ഇറങ്ങിതായും പ്രവര്‍ത്തകര്‍ പറയുന്നു.

ഇതിനിടെ അഷ്‌റഫിനെ കാണാനില്ലെന്ന് പറഞ്ഞു ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു രാവിലെ പത്തിനു കെട്ടിട ഉടമ ഷട്ടര്‍ തുറന്നു അകത്തു കടന്നപ്പോഴാണ് ലിഫ്റ്റിന്റെ കുഴിയില്‍ അഷ്‌റഫ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസ്. അഷ്‌റഫിന്റെ ഓട്ടോറിക്ഷ സിപിഎം ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു.

തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചെമ്മാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

മലപ്പുറം ജില്ലാ പോലീസ് മേധാവി കെ.വിജയന്‍, മലപ്പുറം ഡിവൈഎസ്പി എസ്. ഷറഫുദീന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭാര്യ: തൊട്ടിയില്‍ കദീജ. മക്കള്‍: അസ്‌റഹ്, അസ്ഹാജിബ്. സഹോദരങ്ങള്‍: ഫിറോസ്, റാഷിദ് (ഇരുവരും റിയാദ്) നിസാര്‍, സുലൈഖ, റംല, മുബീന. മാതാവ്: കദീജ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.