Latest News

കേരളത്തിലെ മന്ത്രിയുടെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, തട്ടികൊണ്ടുപോയതായുള്ള വാര്‍ത്തകള്‍ക്ക് പുതിയ വഴിത്തിരിവ്

തിരുവനന്തപുരം:[www.malabarflash.com] തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡല്‍ഹിയിലെത്തി മോചിപ്പിച്ചെന്ന വാര്‍ത്ത അര്‍ദ്ധ സത്യമാത്രം. ഡല്‍ഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്നായിരുന്നു വാര്‍ത്ത. മംഗളം പത്രമാണ് ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. തട്ടിക്കൊണ്ട് പോകല്‍ അല്ല നടന്നതെന്നും മന്ത്രിയുടെ മകള്‍ അന്യമതസ്ഥനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നുമാണ് സ്ഥിരീകരണം ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ കാമുകന് ബന്ധം ഉപേക്ഷിക്കാന്‍ അഞ്ച് കോടി നല്‍കിയെന്നാണ് സൂചന.

നാട്ടിലെത്തിച്ച മന്ത്രിയുടെ മകള്‍ പ്രണയം പൊളിഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതീവ രഹസ്യമായി ഇക്കാര്യം വച്ച മന്ത്രി സ്വകാര്യ ആശുപത്രിയില്‍ മകളെ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ മകളുടെ ചികില്‍സ പുറത്തുവന്നതോടെയാണ് ഡല്‍ഹിയിലെ തട്ടിക്കൊണ്ട് പോകലിന് പുറകില്‍ തീവ്രവാദ സംഘടനകളുണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഒളിച്ചോടിയെ പെണ്‍കുട്ടിയെ കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മന്ത്രി തിരിച്ചു പിടിക്കുകയായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ഇക്കാര്യം മംഗളത്തില്‍ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തയായി. കുറച്ചു ദിവസമായി മന്ത്രിയുടെ മകള്‍ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തതായാണ് സൂചന. ഡല്‍ഹിയിലെ തട്ടിക്കൊണ്ട് പോകല്‍ അതീവരഹസ്യമായി സൂക്ഷിച്ച മന്ത്രി അനുയായികള്‍ക്കൊപ്പമെത്തി ഡല്‍ഹിയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നുവെന്നായിരുന്നു മംഗളം വാര്‍ത്ത.

മംഗളം റിപ്പോര്‍ട്ടിലെ മറ്റ് വിശദാംശങ്ങള്‍ ഇങ്ങനെയായിരുന്നു: പെണ്‍കുട്ടി ഇപ്പോള്‍ നാട്ടിലുണ്ട്. ക്രൈം ത്രില്ലര്‍ സിനിമയ്ക്ക് തുല്യമായ സംഭവങ്ങളാണ് ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം മന്ത്രി നല്‍കിയതായാണ് സൂചന. എന്നാല്‍, എത്ര തുക നല്‍കിയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ല. പോലീസിനെ വിവരമറിയിക്കാതെ സംഭവം ഒത്തുതീര്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലുള്ള മകളെ കാണാനില്ലെന്നാണ് ആദ്യം തിരുവനന്തപുരത്ത് വിവരം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് വ്യക്തമല്ലാതിരുന്നതുകൊണ്ടു രഹസ്യമായാണു വിവരങ്ങള്‍ തിരുവനന്തപുരത്തെത്തിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ വിശ്വസ്തനായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പിന്നീട് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങിയത്.

ഒരു കാരണവശാലും പോലീസില്‍ പരാതിപ്പെടരുതെന്നു നിര്‍ദ്ദേശിച്ച ഈ ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും മന്ത്രിയെ ധരിപ്പിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇക്കാര്യം പുറത്തായാല്‍ തന്റെ രാഷ്ട്രീയഭാവിക്കും അത് അപകടം സൃഷ്ടിക്കുമെന്ന് മനസിലാക്കിയ മന്ത്രി, തന്റെ അടുത്ത അനുയായികളുമായി ഡല്‍ഹിയിലെത്തുകയായിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സഹായത്തോടെ തന്നെ കുട്ടിയെ കണ്ടെത്തി. ഡല്‍ഹിയില്‍ കുട്ടിയുമായി ബന്ധമുള്ളവര്‍ വഴിയാണ് അന്വേഷണം പുരോഗമിച്ചത്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരാതി വാങ്ങാതെയും പുറത്ത് അധികം പേരറിയാതെയും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം ഡേറ്റ് ലൈനിലുള്ള ഈ വാര്‍ത്തയ്ക്ക് ആരുടേയും ബൈലൈന്‍ മംഗളം പത്രം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ പേര് മനസ്സിലാകുന്ന സൂചനകളുമുണ്ടായിരുന്നില്ല. ഈ വിഷയം പോലീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ മംഗളം വാര്‍ത്ത കൊടുത്തത്. ഇപ്പോള്‍ ആത്മഹത്യാ ശ്രമവും പോലീസിന് മുന്നില്‍ കേസായി എത്തുന്നില്ല. അതുകൊണ്ട് തന്നെ മന്ത്രിയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ ഇടനാഴിയിലെല്ലാം സജീവ അടക്കം പറച്ചിലിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.