കൊല്ലം: [www.malabarflash.com] കൊല്ലത്ത് മുൻസിഫ് കോടതി വളപ്പിൽ പൊട്ടിത്തെറി. ഒരാൾക്ക് പരിക്കേറ്റു. ഒരു കേസുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതിയിൽ എത്തിയ കോൺഗ്രസ് പ്രവർത്തകൻ കുണ്ടറ മുളവങ്ങ സാബുവിനാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ച ചീളുകൾ തറച്ചാണ് സാബുവിന്‍റെ മുഖത്ത് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.50ഓടെ കോടതിയുടെ പ്രവർത്തനം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പൊട്ടിത്തെറി.
പൊട്ടിത്തെറി സംബന്ധിച്ച് ചില നിഗമനങ്ങളിൽ കൊല്ലം പൊലീസ് എത്തി ചേർന്നിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ചത് സ്റ്റീൽ ബോംബാണെന്നും ടൈമർ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നുമാണ് പൊലീസിന്‍റെ നിഗമനം. കോടതി പരിസരത്ത് നടത്തിയ പരിശോധനയിൽ ബാറ്ററി, വെടിമരുന്ന്, സ്റ്റീൽ ചീളുകൾ, ബോംബ് സൂക്ഷിച്ച ബാഗ് എന്നിവ പൊലീസ് സംഘം കണ്ടെത്തി.
കോടതി സ്ഥിതി ചെയ്യുന്ന കലക്ടറേറ്റിൽ ജില്ല ലേബർ ഓഫിസിന് സമീപം പാർക്ക് ചെയ്തിരുന്ന ലേബർ വകുപ്പിന്‍റെ പഴയ ജീപ്പിൽ (കെ.എൽ-1 ജി 603) സൂക്ഷിച്ചിരുന്ന മെറ്റാലിക് സ്റ്റിക്ക് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദത്തിൽ തീഗോളം ഉയർന്നതായും വെടിമരുന്നിന്‍റെ ഗന്ധം പരന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നു ദിവസം മുമ്പാണ് ജീപ്പ് ഇവിടെ നിർത്തിയിട്ടത്.
ജില്ലാ കലക്ടർ ഷൈന മോൾ, സിറ്റി പൊലീസ് കമീഷണർ സതീഷ് ബിനു എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. വളപ്പിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കോടതി വളപ്പിലെ പൊട്ടിത്തെറി ആസൂത്രിതമെന്ന് പൊലീസ് നിഗമനം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment