Latest News

പെരുന്നാള്‍ അവധി; വര്‍ഷങ്ങളായി തുടരുന്നത് നിഷേധാത്മക നിലപാട്


മലപ്പുറം: [www.malabarflash.com] പെരുന്നാളിനോടനുബന്ധിച്ച് കൂടുതല്‍ പൊതുഅവധി വേണമെന്ന ആവശ്യത്തോടു മാറിവരുന്ന സര്‍ക്കാറുകളുടേത് നിഷേധാത്മക നിലപാട്. രണ്ടുപെരുന്നാളിനോടനുബന്ധിച്ചും ഒരുദിവസം മാത്രമാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു വരുന്നത്. മതപരവും പ്രാദേശികവുമായ ഒട്ടേറെ ആചാര ദിനങ്ങളിലുള്‍പ്പടെ പൊതു അവധി ലഭിച്ചു വരുമ്പോഴാണ് സംസ്ഥാന ജനസംഖ്യയിലെ മൂന്നിലൊന്നു വരുന്ന സമുദായത്തിന്റെ ആഘോഷത്തോടു സര്‍ക്കാറുകളുടെ നിസംഗത. ഇരുപെരുന്നാള്‍ ദിവസങ്ങളിലും മൂന്നു ദിവസം വീതം അവധി നിശ്ചയിക്കുകയും അവ പൊതുകലണ്ടറില്‍ ഉല്‍പ്പെടുത്തുകയും വേണമെന്ന ആവശ്യത്തോടാണ് വിമുഖത തുടരുന്നത്. സ്‌കൂളുകള്‍ക്ക് ഓണം, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പത്തുദിവസം വീതം സ്‌കൂള്‍ അവധി. ജനറല്‍ കലണ്ടറിലെ ഈ അവധിക്കു പുറമേ പ്രാദേശിക അവധി പ്രഖ്യാപിക്കാനുള്ള കെ.ഇ.ആര്‍ അധികാരം വര്‍ഷങ്ങളായി നിര്‍ത്തലാക്കിയിരിക്കുകയാണ്.
ഇരുനൂറ് പ്രവൃത്തി ദിവസത്തില്‍ കുറവുവരുമെന്ന കാരണത്താലാണ് പെരുന്നാളിന് ഒരു ദിവസത്തിലേറെ പൊതുഅവധിക്കു വിദ്യാഭ്യാസ വകുപ്പ് തടസവാദമായി ഉന്നയിച്ചുവരുന്നത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഇരുന്നൂറ് പ്രവര്‍ത്തി ദിവസം തികയുന്നതിനു ആയിരം മണിക്കൂറ് പ്രവൃത്തിസമയം എന്നതാണ് കണക്കാക്കുന്നത്. ആറാം പ്രവൃത്തി ദിവസത്തിനു പുറമെ പ്രവൃത്തി ദിവസങ്ങളില്‍ അധിക മണിക്കൂര്‍ പ്രവൃര്‍ത്തിച്ചും ഇതുനികത്താനാകും. 2009ലാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നത്. എന്നാല്‍ അതിനു മുമ്പും മതസംഘടനകളുടേയും അധ്യാപക സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലെല്ലാം ഇതേകാരണം ഉന്നയിച്ചു നിഷേധാത്മക നിലപാടാണ് കാലങ്ങളായി സ്വീകരിച്ചു വന്നത്.
പെരുന്നാള്‍ അവധിക്കു കാലങ്ങളായി മുറവിളി തുടരുന്നതിനിടയിലും വിവിധ സര്‍ക്കാര്‍ കാലയലളവില്‍ മതപരമായും പ്രാദേശികവുമായുമുള്ള അവധിപ്രഖ്യാപനവും നടത്തിയിരുന്നു. കര്‍ക്കടക വാവിനു ഉച്ചവരേ അവധി പ്രഖ്യാപിക്കുകയും പിന്നീട് ഒരുദിവസമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഏതാനും വര്‍ഷം മുമ്പ് രണ്ടുദിവസം തുടര്‍ച്ചയായി വാവുദിവസം വന്നതിനാല്‍ ഇരുദിവസങ്ങളിലും സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. ആവണി, അവിട്ടം അവധിയും മന്നം ജയന്തി അവധിയും ഇതിനിടെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം നല്‍കിവന്നിരുന്ന പൊങ്കാല അവധി ഇപ്പോള്‍ തെക്കന്‍ ജില്ലകളിലേക്കു കൂടി ബാധകമാക്കി. ബ്രിട്ടീഷ് ഭരണ കാലം മുതലാണ് ക്രിസ്തുമസിനു പത്തു ദിവസത്തെ അവധി നല്‍കിപോന്നത്.
സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിലായി ജോലിചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുദിവസത്തെ അവധിമൂലം ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയാണ്. ചെറിയ പെരുന്നാളിനും ബലിപെരുന്നാളും ചന്ദ്ര ദര്‍ശന പിറവിയനുസരിച്ചു തീരുമാനിക്കുന്നതായതിനാല്‍ പലപ്പോഴും സര്‍ക്കാര്‍ കലണ്ടറിലെ അവധിദിനം ആഘോഷദിനത്തില്‍ നിന്നു മാറ്റം വരാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഒരുദിവസം കൂടി പൊടുന്നനെ അവധിയായി പ്രഖ്യാപിക്കുന്നതിനു പകരം അവധി ദിവസങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടത്. സാമൂഹ്യനീതി പുലരണമെങ്കില്‍ മറ്റ് സമുദായങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ മുസ്‌ലിം സമുദായത്തിനും ആഘോഷ വേളകളില്‍ അവധി ലഭിക്കണം. പെരുന്നാല്‍ സാധ്യത ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മൂന്നു ദിവസത്തിലെ അവധി കലണ്ടര്‍പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ആവശ്യം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.