കോഴിക്കോട്: [www.malabarflash.com] കോഴിക്കോട് ജില്ലാകലക്ടർ എൻ. പ്രശാന്തും എംകെ രാഘവൻ എംപിയും തമ്മിലുള്ള തർക്കം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. ജനപ്രതിനിധികളോട് കാണിക്കേണ്ട മര്യാദ കലക്ടർ ലംഘിച്ചുവെന്ന് ഒരു പക്ഷം വാദിക്കുമ്പൾ സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുകയാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ബ്രോ യെന്ന് ചുരുക്കി സ്നേഹത്തോടെ വിളിച്ച പലരും ഇന്നലെ കലക്ടർക്ക് നേരെ തിരിഞ്ഞു. ഫെയ്സ്ബുക്കിലെ ലൈക്കുകള്‍ കൂട്ടിവെച്ചല്ല എം.കെ. രാഘവൻ ലോകസഭയിലെത്തിയത് എന്നാണ് എംപിയെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. കലക്ടറുടെ ഫെയ്സ്ബുക്ക് ലൈക്കുകളെ കണക്കിന് കളിയാക്കിയാണ് എംപിയുടെ ആരാധകർ പോസ്റ്റുകൾ നിറച്ചത്. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ജനാധിപത്യത്തിൽ ഉദ്യോഗസ്ഥരെക്കാൾ മുമ്പിൽ തന്നെയെന്ന് പ്രതികരിച്ചവരാണ് ഏറെയും.
ജില്ലാ കലക്ടറെ ദി കിങ് സിനിമയിലെ തേവള്ളി പറമ്പിൽ ജോസഫ് അലക്സാക്കി അവതരിപ്പിച്ചാണ് കലക്ടറുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. കലക്ടർ വിഭാവനം ചെയ്ത ഒാപ്പറേഷൻ സുലൈമാനി ഉൾപ്പെടെയുള്ള പദ്ധതികൾ നിരത്തി ജനകീയ കലക്ടറെ രാഷ്ട്രീയ ആക്രമണങ്ങളിൽ നിന്നും ആരാധകർ സംരക്ഷിച്ചു. സിപിഎം നേതാക്കൾ നേരത്തെ തന്നെ കലക്ടറെ പിന്തുണച്ചിരുന്നു, ജനകീയ ഉദ്യോഗസ്ഥരെ അപമാനിക്കുന്ന ജനപ്രതിനിധികൾക്കെതിരെ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ കലഹം രാഷ്്ട്രീയ ചേരിപ്പോരിന്റെ ആവേശത്തിലേക്കെത്തി.
ലൈക്കുകളും കമന്റുകളുമായി എംപി കലക്ടർ തർക്കം തുടരുമ്പോൾ മുഖപുസ്തകത്തിലെ കലക്ടറുടെ ജനകീയ ഇമേജും വോട്ടുപെട്ടിയിൽ നിറഞ്ഞ എംപിയുടെ ജനകീയ അടിത്തറയുമാണ് മാറ്റുരയ്ക്കപ്പെടുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment