Latest News

വ്യാജ പാസുകള്‍ ഉപയോഗിച്ച് മണല്‍ കടത്ത് വ്യാപകം


ചെറുപുഴ [www.malabarflash.com]: മണല്‍മാഫിയകളുടെ പ്രവര്‍ത്തനം മലയോരത്തു വീണ്ടും സജീവമാകുന്നു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ടോറസ് ലോറികളിലാണ് മണല്‍ മലയോരത്തേക്ക് കടത്തിക്കൊണ്ടുവരുന്നത്. നേരത്തെ വ്യാജപാസുകള്‍ നിര്‍മിച്ചു ചെറുവത്തൂര്‍ ഭാഗത്തു നിന്നു വന്‍തോതില്‍ മണല്‍ കടത്തി വന്നിരുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും മലയോര മേഖലയിലേക്ക് വീണ്ടും മണല്‍ കടത്താന്‍ തുടങ്ങിയത്. ടോറസുകളില്‍ എത്തിക്കുന്ന മണല്‍ മൊത്തമായി ഒരിടത്തിറക്കി അരിച്ച് വില്‍പ്പന നടത്തുകയും, കൂടാതെ ചെറിയ വാഹനങ്ങളിലേക്ക് അപ്പോള്‍ തന്നെ കയറ്റി വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘം മലയോരത്ത് സജീവമാണ്.
വ്യാജപാസുകള്‍ നിര്‍മ്മിച്ച് മണല്‍ കടത്തിവന്നിരുന്ന സംഘത്തെ ഒറ്റുകൊടുത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അന്യസംസ്ഥാനങ്ങളില്‍ നിന്നു മണല്‍ കടത്തിക്കൊണ്ടു വന്നിരുന്ന സംഘത്തില്‍പ്പെട്ടവരാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നു വ്യാജപാസുകള്‍ ഉപയോഗിച്ചു മലയോരത്തേക്ക് കൊണ്ടുവന്നിരുന്ന മണല്‍ വാങ്ങാന്‍ ആവശ്യക്കാര്‍ കുറവായിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് വ്യാജപാസുകള്‍ നിര്‍മ്മിച്ച് മണല്‍ കടത്തുന്ന വിവരം അധികാരികളെ അറിയിച്ചതെന്ന് ആരോപണമുണ്ട്.
വ്യാജപാസുകള്‍ ഉപയോഗിച്ചു കടത്തിക്കൊണ്ടുവന്നിരുന്ന മണലിന്റെ ഒഴുക്കു നിലച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മണലിന് ആവശ്യക്കാര്‍ ഏറി. ഇതു കൊള്ളലാഭത്തിലാണ് ആവശ്യക്കാര്‍ക്ക് വിറ്റഴിക്കുന്നത്. മണലുമായി വരുന്ന വാഹനങ്ങള്‍ തടസ്സമില്ലാതെയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഇതിനിടെ അന്യസംസ്ഥാനങ്ങളില്‍ നിന്നു മണല്‍ കടത്തിക്കൊണ്ടുവരുന്ന സംഘത്തിനു കണ്ണൂര്‍–കാസര്‍കോട് ജില്ലകളിലെ ചില പോലീസ്–റവന്യു ഉദ്യോഗസ്ഥരുടെ മൗനാനുവാദം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.