Latest News

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: വിദ്യാസാഗര്‍ വിമത സ്ഥാനാര്‍ത്ഥിയാകും, ഷാനവാസിനെതിരെ ഞായറാഴ്ച കോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍

ഉദുമ[www.malabarflash.com]: ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഡിസിസി ഐ ജനറല്‍ സെക്രട്ടറി വി.ആര്‍.വിദ്യാസാഗര്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരും. അന്തരിച്ച ജില്ലാ പഞ്ചായത്ത് അംഗവും സ്ഥിരം സമിതി ചെയര്‍മാനുമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ പി.കെ.എം.ഷാനവാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാസാഗറിന്റെ വിമത പ്രവേശം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ഉദുമ ഗ്രാമ പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും യുഡിഎഫ് ഭരണത്തിന് വെല്ലുവിളി ഉയര്‍ത്തി കൊണ്ട് പുതിയ നീക്കങ്ങളുമായി വിദ്യാസാഗര്‍ രംഗത്തിറങ്ങി.
അതേ സമയം ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ യോഗം ജൂലൈ 10 ന് ഉദുമ പള്ളം രഞ്ജീസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വി ആര്‍ വിദ്യാസാഗര്‍ അറിയിച്ചു. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുക.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പോരിനെത്തുടര്‍ന്ന് ഉദുമ ഗ്രാമ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധികളായ വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ രണ്ട് പേര്‍ രാജിക്ക് തയ്യാറായി നില്‍ക്കുകയാണ്. ഇരുവരും രാജിക്കത്ത് എഴുതി വിദ്യാസാഗറിനെ ഏല്‍പ്പിച്ചിട്ടുണ്ട്. നോമിനേഷന്‍ പിന്‍വലിക്കാനുളള അവസാന സമയം വരെ ഷാനവാസ് പിന്‍മാറിയില്ലെങ്കില്‍ രാജികത്തുകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുമെന്ന് ഒരു യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് മലബാര്‍ഫ്‌ളാഷിനോട് പറഞ്ഞു.
രാജിക്കത്ത് നല്‍കിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, പഞ്ചായത്തംഗം ശംഭു ബേക്കല്‍ എന്നിവര്‍ വിദ്യാസാഗറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. 

ഈ രണ്ടംഗങ്ങളുടെ രാജിയോടെ സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത ഉദുമ ഗ്രാമ പഞ്ചായത്തിന്റെ ഭരണം യുഡിഎഫിന് നഷ്ടപ്പെടും. ഉദുമ ഡിവിഷനില്‍ നിന്ന് യുഡിഎഫ് പ്രതിനിധി ജയിച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് ഭരണവും യുഡിഎഫിന് നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകും. 

ഇടതുമുന്നണിക്കും യുഡിഎഫിനും ഏഴ് വീതം അംഗങ്ങളാണ് നിലവിലുള്ളത്. ഭൂരിപക്ഷം ഉറപ്പിക്കണമെങ്കില്‍ ഉദുമ ഡിവിഷനില്‍ നിന്ന് യുഡിഎഫ് പ്രതിനിധി ജയിച്ചേ തീരൂ. യുഡിഎഫിന് നല്ല ഭൂരിപക്ഷമുള്ള ഡിവിഷനാണിത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഉദുമയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. വിദ്യാസാഗറിനെ അനുകൂലിച്ചുകൊണ്ടാണ് പ്രകടനം നടന്നത്. 

അതേ സമയം ഡിസിസി നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പി.കെ.എം.ഷാനവാസിനെ പരാജയപ്പെടുത്താനുള്ള ചില കരുനീക്കങ്ങള്‍ നടന്നു വരുന്നതായി നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ കെപിസിസി നിര്‍വ്വാഹക സമിതി അംഗം അഡ്വ.എം.സി.ജോസ് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. തികച്ചും അതീവ രഹസ്യമായാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചതെന്നും പ്രഖ്യാപനം നടത്തിയതെന്നും ഈ രീതി ശരിയല്ലെന്നുമാണ് എം.സി.ജോസ് പ്രതികരിച്ചത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.