Latest News

കുറ്റിക്കോലില്‍ സംഭവിക്കുന്നത് (രണ്ടാം ഭാഗം)

വിഭജനത്തിനു ശേഷം ബേഡകത്ത് ഇതിനു മുമ്പും സി.പി.എമ്മില്‍ പലവൂരു, പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതു പിളര്‍പ്പിലേക്കു വരെ എത്തിച്ചേര്‍ന്നിട്ടുമുണ്ട്. 1977ല്‍ പി.കെ.വി കോണ്‍ഗ്രസിനോടോപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 500ല്‍പ്പരം പേര്‍ സി.പി.ഐയിലേക്ക് ചേര്‍ന്നിട്ടും കൊച്ചേട്ടന്‍ പാര്‍ട്ടിക്ക് പന്തലിക്കാന്‍ സാധിച്ചിട്ടില്ല. [www.malabarflash.com]

കൈയ്യുക്കുള്ള വര്‍ഗബോധവും, ആദര്‍ശ ധീരതതയും പാര്‍ട്ടി കൈവിട്ടു കളിച്ചിരുന്നില്ല എന്നതാണ് അതിനുള്ള കാരണം. മതേതരപാര്‍ട്ടിയായ സിപിഎം മതേതരമെന്നാല്‍ മതത്തില്‍ നിന്നും ഇതരമായത് എന്നാണ് അന്ന് അണികളെ പഠിപ്പിച്ചിരുന്നത്. സസ്യേതരം എന്നാല്‍ സസ്യത്തില്‍ നിന്നും ഇതരമായത് എന്നാണല്ലോ അര്‍ത്ഥം. എന്നാല്‍ ഇന്നങ്ങനെയല്ല വിശദീകരണം. മതേതരമെന്നാല്‍ എല്ലാ മതങ്ങളും കുടിച്ചേര്‍ന്നതാണെന്ന് അര്‍ത്ഥ വ്യത്യാസത്തോടെയാണ് പുതു തലമുറ പഠിച്ചു വരുന്നത്.

പഴയ തലമുറയിലെ സഖാക്കളില്‍ അല്‍പ്പം പേരില്‍ മാത്രമെ മതനിരപേക്ഷതയുടെ ശേഷിപ്പുകള്‍ കാണാന്‍ കഴിയുന്നുള്ളു. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന ബാലസംഘം മുതല്‍ ഇപ്പോള്‍ മുളയില്‍ നിന്നു തന്നെ മതേതരത്തിനു പുതിയ മാനങ്ങള്‍ വ്യാഖ്യാനിക്കപ്പെടുകയാണ്. 

നേരത്തെ സുചിപ്പിച്ചതു പോലെ ഗണപതി ഹോമവും, കോഴിക്രീയ്യകളും മറ്റും പാര്‍ട്ടിക്കുള്ളിലും പവിത്രമാകുന്നത് അവിടെയാണ്. 'നമുക്ക് ജാതിയില്ല' എന്ന ബാലസംഘത്തിന്റെ പുത്തന്‍ മുദ്രാവാക്യം മുഖവിലക്കെടുത്തു കൊണ്ട് പുതിയ തലമുറയെ രുപപ്പെടുത്താന്‍ മെനക്കെടുന്ന പാര്‍ട്ടി എല്ലാ ജാതി മത സംഘടനാ നേതാക്കളുടേയും ജന്മദിനവും ചരമദിനവും പാര്‍ട്ടിയുടേതാക്കി മാറ്റാനുള്ള ആഹ്വാനത്തിലാണ് . 

ചട്ടമ്പി സ്വാമികളുടേതും അയ്യങ്കാളിയുടേതും മറ്റുമുള്ള സാമുഹ്യ പരിഷ്‌കര്‍ത്താക്കളുടെ ജന്മമ ദിനവാരാഘോഷവും ഗുരദേവ ശതാബ്ദിയും മറ്റും ലോക്കല്‍ തലത്തില്‍ ഘോഷയാത്രയോടെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതില്‍ ഇത്തരം ആശങ്കകളുടെ ഉത്തരമുണ്ട്. 

എസ്.എന്‍.ഡി.പി.യും ആര്‍എസ്എസും ബാലഗോഗുലവുമായിരുന്നു ശരിയെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. വര്‍ഗ ബോധം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വിപ്ലവം പുവിനു പകരം പകരം ഒരു ഇതള്‍ വെപ്പിനു തുല്യമായി. ജനാധിപത്യ വിപ്ലവത്തിന്റെ ചിറകൊടിഞ്ഞ് യുവതയുടെ പഠനക്ലാസുകളില്‍ ചുരുണ്ടു കുടി മയങ്ങുന്നു. ഭക്തി നല്ലൊരു മാര്‍ക്കറ്റാണെന്ന സത്യം പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞു. ദൈവത്തെ വില്‍പ്പന ചരക്കാക്കി ആരാധനാലയങ്ങളിലുടെ വോട്ടു വേട്ട നടത്തുന്ന മതാധിഷ്ടിത പാര്‍ട്ടികളില്‍ നിന്നും അനുയായികളെ തിരഞ്ഞു പിടിച്ച് മതേതര ഐക്യത്തിലേക്കു കൊണ്ടു വരാതെ ജനാധിപത്യ രീതിയില്‍ വേറെ വഴിയില്ലെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. ചില കുത്തിവെപ്പുകള്‍ അങ്ങനെയാണ്. വിഷമിറക്കാന്‍ വിഷം തന്നെ വേണമല്ലോ. ആന്റിവനം പോലെ.

ഈ പുതിയ വിദ്യ പാര്‍ട്ടിയെ പഠിപ്പിച്ചതില്‍ മുമ്പന്മാര്‍ കണ്ണൂരില്‍ നിന്നും ബി.ജെ.പി വിട്ട് വന്ന നമോ വിചാര്‍ മഞ്ജുകാരാണ്. ഈ ബോംബ് ആദ്യം പരീക്ഷിച്ചു നോക്കിയതും കണ്ണൂരിലെ തളാപ്പ് അമ്പാടി മുക്കില്‍ തന്നെ. അവിടെ നടന്ന ഇടതുപക്ഷ ഗണേശോല്‍സവത്തിലുടെയാണ് ഇവ പരീക്ഷിക്കപ്പെട്ടത്. പാവം ഗുരുദേവന്റെ കഴുത്തില്‍ കയറിട്ടു മുറുക്കിയെങ്കിലും സംഗതി ട്രാക്കില്‍ കേറി. ഗുരുജയന്തിക്കു പുറമെ ശ്രീകൃഷ്ണ ജയന്തിയും പാര്‍ട്ടിയുടെ അനുഗ്രഹത്തോടെ ആഘോഷിച്ചു തുടങ്ങിയ വര്‍ഷമാണ് 2015. 

ഇത്തവണ ആഗ്‌സറ്റ് 19ന്റെ കൃഷ്ണ പിള്ള ദിനം പാര്‍ട്ടി പൂര്‍വ്വാധികം ഭംഗിയാക്കാന്‍ നിശ്ച്ചയിച്ചിരിക്കുകയാണ്. പതിവില്‍ കവിഞ്ഞ രീതികള്‍ക്ക് ഇതോടെ തുടക്കമാകും. സാമുഹ്യ സാംസ്‌കാരിക ആത്മീയ പ്രവര്‍ത്തനങ്ങളെ ഏകാപിപ്പിച്ചു കൊണ്ട് പാര്‍ട്ടി മുന്നേറും. ആദ്ധ്യാത്മിക സൂരുക്കളേയും, സന്യാസി വര്യന്മാരേയും ആഘോഷത്തിന്റെ ഭാഗമാക്കും. കൃഷ്ണപിള്ള ദിനത്തിനു ശേഷമാണ് ചട്ടമ്പി സ്വാമികളുടെ ജയന്തി വരുന്നത് . അദ്ദേഹത്തെ ഹൈന്ദവര്‍ക്കു മാത്രമായി വിട്ടു കൊടുക്കാന്‍ ഇനി പാര്‍ട്ടി സമ്മതിക്കില്ല. 

സ്വാമിയുടെ ജയന്തി ഓഗസ്റ്റ 24നാണ്. അതു കഴിഞ്ഞാല്‍ തൊട്ടു തന്നെയാണ് 28ന് അയ്യങ്കാളി ദിനം. ഇവ പരസ്പരം ക്രോഡീകരിച്ച് ആഘോഷിക്കാന്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളെ ഒരുക്കുകയാണ് സി.പി.എം. നമുക്ക് ജാതിയില്ലാ എന്ന ബാലസംഘത്തിന്റെ മുദ്രാവാക്യത്തില്‍ ഊന്നിയായിരിക്കും പ്രചരണം. എന്നാല്‍ വിപ്ലവ ബോധത്തിന്റെ അമിതാനുരാഗികളില്‍ ചിലര്‍ ഭൗതികവാദ സിദ്ധാന്തങ്ങളെ പണയം വെച്ച് കൊണ്ട് സിപിഎം ആദ്ധ്യാത്മികതയുടെ മിഥ്യയായ വഴി തേടിപ്പോവുകയാണെന്നും, സി.പി.എമ്മില്‍ നിന്നും കമ്യൂണിസം ചോര്‍ന്ന് ഇല്ലാതായി തീര്‍ന്നിരിക്കുകയാണെന്നും ആരോപിക്കുന്നു. 

ഇതിന്റെ പ്രതിഫലനം പലയിടത്തും സി.പി.ഐ മുതലെടുത്തു കൊണ്ടിരിക്കുന്നതിനുള്ള ഉദാഹരണമായിട്ടു കുടി കുറ്റിക്കോലിനെ ചൂണ്ടിക്കാണിക്കാം. പ്രത്യയശാത്രപരങ്ങളായ ഇത്തരം ചോര്‍ച്ചകളെക്കുറിച്ച് നേര്‍ക്കാഴ്ച്ചക്ക് വേണ്ടി പലരും സംസാരിച്ചുകഴിഞ്ഞു. അതിലേക്കൊക്കെ നമുക്ക് പിന്നീട് വരാം.
-പ്രതിഭാരാജന്‍






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.