Latest News

കാസര്‍ക്കോട്ടേക്ക് സ്ഥലം മാറ്റം ഉദ്യേഗസ്ഥന്‍ ജീവനൊടുക്കി

കൊല്ലം:[www.malabarflash.com] പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സീനിയോറിറ്റി പരിഗണിക്കാതെ കാസര്‍കോട് ജില്ലയിലേക്കു സ്ഥലം മാറ്റപ്പെട്ട റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി.

മഞ്ചേശ്വരം കടമ്പാര്‍ വില്ലേജ് ഓഫിസര്‍ കൊല്ലം കിളികൊല്ലൂര്‍ മൂന്നാംകുറ്റി സന ഓഡിറ്റോറിയത്തിനു സമീപം ലില്ലി കോട്ടേജില്‍ പോള്‍ തോമസാണ് (54) മരിച്ചത്. ജോലിസ്ഥലത്തു നിന്ന് അവധിക്കെത്തിയ പോള്‍ തോമസിനെ വീട്ടുവളപ്പിലെ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്‍ജിഒ അസോസിയേഷന്‍ സജീവപ്രവര്‍ത്തകനാണ്. കൊല്ലത്തു ജോലി ചെയ്യവെ അസോസിയേഷന്‍ ജില്ലാ കൗണ്‍സിലറായിരുന്നു. കൊല്ലം കലക്ടറേറ്റില്‍ അക്കൗണ്ട് സെക്ഷനില്‍ സീനിയര്‍ ക്ലാര്‍ക്കായിരിക്കെ ഓഗസ്റ്റിലാണു വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം കിട്ടിയത്. ജൂലൈ 28ന് ഇറങ്ങിയ പ്രമോഷന്‍ പട്ടികയില്‍ ലാന്‍ഡ് റവന്യു വകുപ്പിലെ 155 പേരെയാണു സ്ഥലം മാറ്റിയത്.
ഉത്തരവു കൈപ്പറ്റിയ ശേഷം പോള്‍ തോമസ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്നു നാലു ഡോക്ടര്‍മാരെ കണ്ടു.

 പോള്‍ തോമസിനേക്കാള്‍ സര്‍വീസ് കുറഞ്ഞ ഭരണാനുകൂല സര്‍വീസ് സംഘടനകളില്‍പ്പെട്ടവരെ തൃശൂര്‍, മലപ്പുറം, ഇടുക്കി, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലാണു നിയമിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും സീനിയറായതിനാല്‍ തൃശൂര്‍ ജില്ലയിലെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വിരമിക്കാന്‍ ഒരു കൊല്ലവും 11 മാസവും മാത്രമാണെന്നതു കണക്കിലെടുക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് എട്ടിനു നിലവിലെ ജോലിയില്‍ നിന്നു വിട്ട് ഒരാഴ്ചത്തെ അവധിക്കു ശേഷം പതിനാറിനാണു കാസര്‍കോട് വില്ലേജ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചത്.
കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നു 17 കിലോമീറ്റര്‍ മാത്രം അകലെയുള്ള കടമ്പാര്‍ വില്ലേജില്‍ ഭാഷ പ്രശ്‌നമാണെന്നും നെഞ്ചുവേദനയ്ക്കു ശമനമില്ലെന്നും ഭാര്യയെയും മക്കളെയും പോള്‍ അറിയിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നു 30 കിലോമീറ്റര്‍ ദൂരെ കാസര്‍കോട് വിദ്യാനഗറിലെ അണങ്കൂര്‍ ലോഡ്ജിലാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തങ്ങിയിരുന്നത്.

ഇവിടെ നിന്നു ദിവസവും 60 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്നതും ഹോട്ടല്‍ ഭക്ഷണവും ബുദ്ധിമുട്ടാണെന്നു ഭാര്യയോടു പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നാലിനു പുലര്‍ച്ചെ നാട്ടിലെത്തിയ പോള്‍ തോമസ് കടുത്ത നെഞ്ചുവേദനയുണ്ടെന്നു വീട്ടുകാരെ അറിയിച്ചു. എല്‍പിസി (ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ്) കാസര്‍കോട്ട് എത്താതിരുന്നതിനെ തുടര്‍ന്ന് ഓഗസ്റ്റിലെ ശമ്പളം മാറിക്കിട്ടാത്തതിലും അസ്വസ്ഥനായിരുന്നു.
കഴിഞ്ഞദിവസം രാവിലെ എടിഎമ്മില്‍ പോയി തിരിച്ചെത്തിയ ശേഷം ടെറസില്‍ കയറി വീടിനോടു ചേര്‍ന്നുള്ള തെങ്ങില്‍ കയര്‍കെട്ടി തൂങ്ങുകയായിരുന്നു. സമീപത്തെ മുറിയില്‍ ഫോണ്‍ വിളിക്കാന്‍ ഭാര്യ എത്തിയപ്പോഴാണു ജനാലയ്ക്കു പുറത്തു മരിച്ച നിലയില്‍ കണ്ടത്. പിതാവു പി.പി.തോമസും (84) മാതാവ് ലില്ലി തോമസും (77) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികില്‍സയിലാണ്. ഇതു പോലും പരിഗണിക്കാതെയായിരുന്നു സ്ഥലം മാറ്റം.

ഭാര്യ ജെസി വീട്ടമ്മയാണ്. മക്കളായ ആന്‍ പോള്‍ ബിരുദാനന്തര ബിരുദത്തിനും സാറാ പോള്‍ ബിരുദത്തിനും പഠിക്കുന്നു. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. കലക്ടറേറ്റില്‍ ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷം മരണത്തെ തുടര്‍ന്നു മാറ്റിവച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.