Latest News

ആര്‍ട്ടിക് ധ്രുവപ്രദേശ വനത്തിനുള്ളില്‍ സക്കര്‍ബര്‍ഗിനു ഭീമന്‍ ഡേറ്റാ സെന്റര്‍!


[www.malabarflash.com] ആര്‍ട്ടിക് പ്രദേശത്തോട് 70 മൈല്‍ (112 കിലോമീറ്റര്‍) മാത്രം ദൂരെ ഫെയ്‌സ്ബുക്ക് സ്ഥാപിച്ച സര്‍വര്‍ ഫാമുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് കൂറ്റന്‍ സര്‍വറുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സ്വീഡനിലെ ലുലേ ഡേറ്റ സെന്ററിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ലോകമെങ്ങുമുള്ള സെര്‍വര്‍ കേന്ദ്രങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍ കൂടി പുറത്തുവിടുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ ഫെയ്‌സ്ബുക്കിന്റെ സെര്‍വര്‍ കേന്ദ്രമാണ് 2013ല്‍ സ്വീഡനില്‍ ആരംഭിച്ച ലുലേയിലേത്.

വടക്കന്‍ സ്വീഡനിലെ ആര്‍ട്ടിക് ധ്രുവപ്രദേശത്തോട് ചേര്‍ന്നുള്ള വനമേഖലയിലാണ് പെയ്‌സ്ബുക്കിന്റെ സെര്‍വറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആര്‍ട്ടിക്കില്‍ നിന്നും 112 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ലുലേയില്‍ സ്വാഭാവികമായും തണുത്ത കാലാവസ്ഥയാണുള്ളത്. ഇതും സര്‍വറുകളെ സഹായിക്കുന്നു. വര്‍ഷത്തിലെ ഭൂരിഭാഗം ദിവസങ്ങളിലും 25 ഡിഗ്രിയില്‍ കുറഞ്ഞ ചൂടായിരിക്കും ഇവിടെ. അതുകൊണ്ടു തന്നെ പുറത്തെ തണുത്ത വായു അകത്തേക്ക് കയറ്റിവിടുന്ന വലിയ ഫാനുകളും സെര്‍വര്‍ ഫാമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രാദേശികമായുള്ള പന്ത്രണ്ടോളം ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് സെര്‍വര്‍ ഫാം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ പ്രധാന ഭാഗം ലഭിക്കുന്നത്. മറ്റു ഡേറ്റ സെന്ററുകളെ അപേക്ഷിച്ച് പത്ത് ശതമാനം കാര്യക്ഷമത കൂടുതലും 40 ശതമാനത്തോളം കുറഞ്ഞ ഊര്‍ജ്ജവുമാണ് ലുലേയില്‍ ഉപയോഗിക്കുന്നതെന്നാണ് പെയ്‌സ്ബുക്ക് അവകാശപ്പെടുന്നത്.

ഫെയ്‌സ്ബുക്കിന്റെ പ്രധാന സെര്‍വര്‍ കേന്ദ്രങ്ങളിലൊന്നാണ് ആറ് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ലുലേയിലേത്. ഫെയ്‌സ്ബുക്കിന്റെ വേഗത ഉറപ്പുവരുത്തുന്നതിനൊപ്പം യൂസര്‍മാരുടെ വിവരങ്ങളും ചിത്രങ്ങളുമടക്കമുള്ളവ ഈ സെര്‍വറുകളില്‍ ശേഖരിച്ചുവെക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള പിഴവുകള്‍ സംഭവിച്ചാല്‍ ബാക്ക്അപ്പ് ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് ഈ ശേഖരണം. ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ലുലേ സെര്‍വര്‍ ഫാമിന് കുറഞ്ഞത് അഞ്ചു ബില്യണ്‍ ക്രോണര്‍ (എകദേശം 505 കോടി രൂപ) ചിലവു വന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

2009ല്‍ ദക്ഷിണ ഫിന്‍ലാന്റിലെ ഹാമിനയിലെ ഒരു പേപ്പര്‍ മില്‍ ഗൂഗിള്‍ വാങ്ങി ഡേറ്റ സെര്‍വര്‍ കേന്ദ്രമാക്കി മാറ്റിയിരുന്നു. തണുത്ത കാലാവസ്ഥയുടെ ആനുകൂല്യത്തിനൊപ്പം ബാള്‍ട്ടിക്ക് സമുദ്രത്തില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് കൂളിംങ് സിസ്റ്റവും ഗൂഗിള്‍ നിര്‍മ്മിച്ചിരുന്നു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.