Latest News

മൂന്നംഗ കുടുംബത്തിന്റെ മരണം മകൾ ഇറങ്ങിപ്പോയ വേദനയിൽ

തലയോലപ്പറമ്പ്:[www.malabarflash.com] മുളന്തുരുത്തിയിൽ ട്രെയിൻതട്ടി ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചത്, വിവാഹം ഉറപ്പിക്കാനിരുന്ന മകൾ കാമുകനൊപ്പം പോയതിൽ മനംനൊന്താണെന്ന് പോലീസ്.

വെള്ളൂർ ഇറുമ്പയം ഞാറ്റിയിൽ സച്ചിദാനന്ദൻ (52), ഭാര്യ സുജാത(50), ഇളയമകൾ ശ്രീലക്ഷ്മി (20) എന്നിവരാണു ശനിയാഴ്ച രാത്രി 10ന് എറണാകുളം മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനു സമീപം ജീവനൊടുക്കിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇറുമ്പയത്തും ഇവർ നേരത്തെ താമസിച്ചിരുന്ന ഉദയംപേരൂർ ആമേടയ്ക്കു സമീപമുള്ള വീട്ടിലും പൊതുദർശനത്തിനു വച്ചശേഷം മൃതദേഹങ്ങൾ വൈകിട്ട് തൃപ്പൂണിത്തുറ വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു.

സച്ചിദാനന്ദൻ ബന്ധുവായ ടി.എം. വേണുഗോപാലിനെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ചു ബന്ധുക്കൾ പറയുന്നതിങ്ങനെ: കൊച്ചിയിലെ ഇൻഫോപാർക്കിൽ ജോലിചെയ്തിരുന്ന മൂത്തമകളുടെ വിവാഹ നിശ്ചയം ഗൾഫിൽ ജോലിചെയ്യുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിയുമായി 30നു നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിൽ ഇറുമ്പയത്ത് ഇവരുടെ വീടിനു സമീപമുള്ള ഒരു യുവാവുമായി അടുപ്പത്തിലായിരുന്ന മകൾ വിവാഹത്തെ എതിർത്തു.

ഇവരുടെ കാമുകന്റെ മൊബൈലിൽനിന്നു വിവാഹമുറപ്പിച്ച വരനും സുഹൃത്തിനും ശനിയാഴ്ച അശ്ലീല സന്ദേശങ്ങൾ അയച്ചു. ഇതുസംബന്ധിച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ശനിയാഴ്ച വൈകുന്നേരം യുവതിയും അച്ഛനും അമ്മയും തമ്മിൽ ഇതേച്ചൊല്ലി വീട്ടിലും വാക്കുതർക്കം ഉണ്ടായി. തുടർന്ന് യുവതി വീടു വിട്ട് ഇറങ്ങിപ്പോയി. വിവാഹനിശ്ചയം മുടങ്ങുമെന്നായതോടെ മൂന്നംഗ കുടുംബം വീട്ടിൽനിന്ന് രാത്രി എട്ടോടെ ബൈക്കിൽ പുറത്തേക്കുപോയി. പിന്നീടു മൂവരും മരിച്ചതായാണു നാട്ടുകാർ അറിയുന്നത്.

കൊച്ചിൻ ഷിപ്പിയാർഡിലെ വെൽഡിംഗ് തൊഴിലാളിയായ സച്ചിദാനന്ദനും കുടുംബവും രണ്ട് വർഷം മുമ്പാണു ഇറുമ്പയത്ത് താമസത്തിനെത്തിയത്. ശ്രീലക്ഷ്മി മാന്നാനം കെഇ കോളജിലെ ഡിഗ്രി വിദ്യാർഥിനിയാണ്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.