Latest News

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടൊപ്പം മുന്‍നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്- കാനം രാജേന്ദ്രന്‍

കാഞ്ഞങ്ങാട്/ വെള്ളരിക്കുണ്ട്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം മുന്‍നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.[www.malabarflash.com]
സിപിഐ 91- മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് പരപ്പ മണ്ഡലത്തിലെ വെള്ളരിക്കുണ്ടില്‍ നടന്ന പൊതുസമ്മേളനത്തിലും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങള്‍, ദളിതര്‍, ആദിവാസികള്‍, സാമ്പത്തികമായ പിന്നോക്കമായി നില്‍ക്കുന്നവര്‍, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍, ന്യൂനപക്ഷങ്ങള്‍, ഇവരോടൊപ്പമെല്ലാം നിന്നുകൊണ്ട് സാമൂഹ്യ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളുമായി ജനകീയ പ്രസ്ഥാനങ്ങളുമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. വര്‍ത്തമാന കാല സാഹചര്യത്തില്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന ആ തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ബഹുജന സംഘടനകളും മറ്റും പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ അവരോടൊപ്പം നിന്ന് ഇന്നത്തെ മുതലാളിത്ത നയങ്ങള്‍ക്കെതിരെ ഒരു ബദല്‍ വളര്‍ത്തികൊണ്ടുവരാന്‍ നമ്മള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അംഗബലത്തെക്കാള്‍ ആശയത്തിന്റെ ദൃഢതയാണ് കമ്മ്യൂണിസ്റ്റുകാരെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും പ്രതിബദ്ധതയോടുള്ള നിലപാടുകളും ശക്തമായ ജനകീയ സമരങ്ങളും എല്ലാം സംയോജിപ്പിച്ചതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ലാഭം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് ചിന്തിക്കുന്ന ഒരു മുതലാളിത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ പഞ്ചവല്‍സര പദ്ധതികളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമൊക്കെ മുന്നോട്ട് വച്ചപ്പോള്‍ ഉണ്ടായിരുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍ നിന്ന് രാജ്യം ഇപ്പോള്‍ പിന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

എങ്ങനെ പരമാവധി ലാഭം ഉണ്ടാക്കാം, എങ്ങനെ ആളുകളെ ചൂഷണം ചെയ്യാം ഇതാണ് ഇന്നത്തെ പ്രധാനപ്പെട്ടമുതലാളിത്ത അജണ്ട. അതിന്റെ ഫലമായിട്ട് നമ്മുടെ രാജ്യത്തും ലോകത്തുമെല്ലാം സമ്പന്നരുടെ സംഖ്യ വര്‍ദ്ധിക്കുന്നത്. അവരുടെ വളര്‍ച്ച വളരെ വേഗത്തിലാണ്. എന്നാല്‍ അതോടടൊപ്പം ദാരിദ്യത്തിന്റെ വളര്‍ച്ചയും വളരെ വേഗം വര്‍ദ്ധിക്കുകയാണ്. 

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തെ സമ്പത്ത് സമൂഹത്തിന്റെ ഉപരിതലത്തിലുള്ള ഒരു ചെറിയ ശതമാനത്തിന്റെ കൈയ്യിലാണ് കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വളര്‍ച്ചയുണ്ടെന്ന് പറയുമ്പോഴും ഭൂരിപക്ഷം വരുന്ന ആളുകളുടെ കയ്യിലേക്ക് സമ്പത്ത് വിതരണം ചെയ്യപ്പെടുന്നില്ലെന്നത് ഈ പുതിയകാലത്തെ വികസനത്തിന്റെ പ്രധാന പ്രശ്‌നമാണ്. അതുകൊണ്ട് സമ്പന്നരെ സമ്പന്നരാക്കുകയും അതേ സമയം കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള പാവങ്ങളെ കൂടുതല്‍ ദാരിദ്യത്തിലേക്ക് നയിക്കുകയാണ്. 

അവര്‍ ആത്മഹത്യ ചെയ്യുന്നു. അവര്‍ക്ക് ജീവിച്ച് മുന്നോട്ട് പോകാനുള്ള സാഹചര്യമില്ലാതായിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് വര്‍ത്തമാന കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ സാമ്പത്തിക സ്ഥിതി നരേന്ദ്രമോഡിയുടെ പുതിയ സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെ ഭാഗമായി വളര്‍ച്ച നിരക്ക് രണ്ടു 2 ശതമാനം കുറഞ്ഞു. പണം ലഭ്യത ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. പ്രചാരണത്തിലുള്ള നാണയത്തിന്റെ 86 ശതമാനം രൂപയും മരവിപ്പിച്ചു. ബാക്കി 14 ശതമാനം കൊണ്ട് ജീവിക്കാന്‍ പറഞ്ഞിരിക്കുകയാണ്. വലിയ നോട്ടുകളിലാണ് കള്ളപണക്കാര്‍ പണം സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. അതിനെ ചെറുക്കാന്‍ അതിനെക്കാള്‍ വലിയ നോട്ട് ഇറക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇന്ന് കണ്ട്‌കെട്ടുന്ന കള്ളപണത്തില്‍ എങ്ങനെ പുതിയ 2000 രൂപയുടെ നോട്ട് വന്നു എന്നതാണ് അറിയേണ്ടത്. ഇത് അടിക്കുന്നതിന് മുമ്പെ എങ്ങനെ അവരുടെ കൈയ്യില്‍ എത്തി. ഇതിന് പിന്നില്‍ വന്‍ഗൂഡാലോചന നടന്നിട്ടുണ്ടോ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളരിക്കുണ്ടില്‍ നടന്ന പരിപാടിയില്‍ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍, സംസ്ഥാന കൗണ്‍സിലംഗംങ്ങളായ കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, സി പി ബാബു, എം അസിനാര്‍, ജില്ലാ കൗണ്‍സിലംഗം പി എ നായര്‍ എന്നിവര്‍ സംസാരിച്ചു. പരപ്പ മണ്ഡലം സെക്രട്ടറി എം കുമാരന്‍ മുന്‍ എം എല്‍ എ സ്വാഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.