Latest News

മന്‍സൂര്‍ അലി വധം: മൂന്ന് ഭാര്യമാരുള്ള തമിഴ്‌നാട് സ്വദേശി മുങ്ങിയത് പുതിയ കാമുകിക്കൊപ്പമെന്ന് സംശയം

കാസര്‍കോട്: തളങ്കര സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലി(44)യുടെ കൊലയ്ക്ക് ശേഷം മുങ്ങിയ തമിഴ്‌നാട് സ്വദേശിക്കൊപ്പം ബായാറിലെ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു യുവതി കൂടി പോയതായി സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.[www.malabarflash.com] 

കൊലനടന്ന അന്നുമുതല്‍ യുവതിയെ കാണാനില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. തമിഴ്‌നാട് സ്വദേശിയും യുവതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവത്രെ.
16 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും ബായാറിലെത്തി മതപരിവര്‍ത്തനം നടത്തി പുതിയ പേര് സ്വീകരിച്ച 36 കാരന്‍ മതംമാറ്റത്തിന് ശേഷം മൂന്ന് വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവരായിരുന്നു ഇതില്‍ രണ്ടുപേരും. പണത്തിന് വേണ്ടിയായിരുന്നു വിവാഹം എന്നാണ് സംശയിക്കുന്നത്. 

ബായാറില്‍ കച്ചവടം നടത്തിവരികയായിരുന്ന തമിഴ്‌നാട് സ്വദേശി നേരത്തെ കേസുകളിലൊന്നും പ്രതിയായിരുന്നില്ല. പ്രണയത്തിലായ യുവതിക്കൊപ്പം നാടുവിടാന്‍ വേണ്ടിയാണ് പണം തട്ടാന്‍ പദ്ധതിയിട്ടതെന്നാണ് കരുതുന്നത്.

ഓമ്‌നി വാനില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്നാണ് സംശയിക്കുന്നത്. കൊലയുമായി യുവതിക്ക് ബന്ധമുണ്ടാകാന്‍ സാധ്യതയില്ല. തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തിയാല്‍ മാത്രമേ കൊലയില്‍ എത്രപേര്‍ ഉണ്ടെന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാന്‍ പറ്റാത്തവര്‍ക്ക് ആദ്യം പണം നല്‍കി പിന്നീട് സ്വര്‍ണം വാങ്ങുന്ന ബിസിനസ്സായിരുന്നു മന്‍സൂര്‍ അലിയുടേത്. ഇങ്ങനെ പലരില്‍ നിന്നും മന്‍സൂര്‍ അലി സ്വര്‍ണം വാങ്ങിയിട്ടുണ്ട്. ഒറ്റയ്ക്കായിരുന്നു ബിസിനസ് നടത്തിയിരുന്നത്. ചെറിയ ഇടപാടുകളായിരുന്നു അധികവും.

കാസര്‍കോട്ട് ഈ രീതിയില്‍ സ്വര്‍ണം വാങ്ങുന്ന ആളുണ്ടെന്ന് ചിലരില്‍ നിന്ന് വിവരം ലഭിച്ച തമിഴ്‌നാട് സ്വദേശി തന്ത്രപൂര്‍വ്വം നമ്പര്‍ കൈക്കലാക്കി രണ്ട് ലക്ഷം രൂപയ്ക്കുള്ള സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മുന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിപ്പിച്ചതായാണ് സംശയിക്കുന്നത്.

തമിഴ്‌നാട് സ്വദേശി ഒറ്റയ്ക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുള്ളത്. ബായാറില്‍ കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശിക്ക് സ്വന്തമായി ഓമ്‌നിയുണ്ട്. സ്വര്‍ണം വാങ്ങാന്‍ പണവുമായി മന്‍സൂര്‍ അലി ബായാറിലെത്തുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ഒരു സുഹൃത്തിനെ ഡ്രൈവറായി തമിഴ്‌നാട് സ്വദേശി ഒപ്പം കൂട്ടിയിരുന്നു. സുഹൃത്താണ് ഓമ്‌നി ഓടിച്ചിരുന്നത്. മന്‍സൂര്‍ അലി കണ്‍മുന്നിലെത്തിയപ്പോഴാണ് പദ്ധതികള്‍ തകിടം മറിഞ്ഞത്. ഒറ്റയ്ക്ക് നേരിടാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ പ്രതി തന്ത്രപൂര്‍വ്വം ബായാറിലെ സുന്നാഡെ ചക്കരഗുജെയിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് പിറകില്‍ നിന്നും തലക്കടിക്കുകയാണുണ്ടായെന്ന് സംശയിക്കുന്നു.

നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമെന്നായപ്പോള്‍ കൂടെകൂടെ തലക്കടിച്ചതായാണ് സംശയം. 12 മുറിവുകളാണ് തലയിലുണ്ടായിരുന്നത്. ഇതില്‍ ചിലത് ആഴത്തിലുള്ളതാണ്. അടിയേറ്റുവീണ മന്‍സൂര്‍ അലിയെ ഓമ്‌നിവാനിലേക്ക് കയറ്റി പൊട്ടകിണര്‍ വരെ കൊണ്ടുപോയി തള്ളിയിട്ടതായാണ് സംശയം.

സ്വര്‍ണംവാങ്ങാനായി കൊണ്ടുപോയ രണ്ടു ലക്ഷം രൂപയും മൊബൈല്‍ ഫോണുമായി തമിഴ്‌നാട് സ്വദേശിയും സുഹൃത്തും അവിടെ നിന്നും കടന്നുകളഞ്ഞു. മന്‍സൂര്‍ അലി ഒളിച്ചുവെച്ച 3,10,000 രൂപ ഇവരുടെ ശ്രദ്ധയില്‍പെട്ടില്ല. നിലവിളികേട്ട നാട്ടുകാര്‍ പിന്നീട് ചെന്ന് നോക്കിയപ്പോഴാണ് ചോരപ്പാട് കണ്ടത്. അന്വേഷണത്തിനൊടുവില്‍ വൈകിട്ടോടെ പൊട്ടകിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം കൊലയാളിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി മികച്ച ഡ്രൈവറാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഓമ്‌നിയില്‍ ഡല്‍ഹി, മുംബൈ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നേരത്തെ കറങ്ങിയിട്ടുണ്ട്. അതിനാല്‍ കണ്ടെത്തുക പ്രയാസകരമെന്നാണ് പോലീസ് പറയുന്നത്. 16 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ യുവാവ് നല്ല രീതിയിലായിരുന്നു നാട്ടില്‍ പെരുമാറിയിരുന്നത്.

കൊലനടന്ന ശേഷം നേരത്തെ കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലുകളെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം അന്വേഷണം നടന്നത്.
ബായാറിലെ ഒരു വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ ലഭിച്ചില്ലായിരുന്നില്ലെങ്കില്‍ അന്വേഷണം വഴിമാറിപോകാന്‍ ഇടയാകുമായിരുന്നു. ക്യാമറയില്‍ ചില ഓമ്‌നി വാനുകള്‍ കടന്നുപോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ബായാറിലെ ഓമ്‌നി വാന്‍ ഉടമകളെ അന്വേഷിക്കുന്നതിനിടയിലാണ് ബായാറില്‍ കച്ചവടം നടത്തുന്ന ഒരാളെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്. വിവരം ലഭിച്ച ഉടന്‍ സൈബര്‍ സെല്ലിന്റെ സഹായംതേടി.

കര്‍ണാടക വഴി പോകുന്നുണ്ടെന്ന വിവരം ലഭിച്ച സി.ഐ വി.വി മനോജും സംഘവും പിന്തുടര്‍ന്നു. കൊലനടന്ന ദിവസം രാത്രി പത്ത് മണിയോടെ സി.ഐ മൈസൂരിലെത്തി. തമിഴ്‌നാട് സ്വദേശി മൈസൂരിലെത്തിയെന്ന സൈബര്‍ സെല്ലിന്റെ അവസാന സന്ദേശം കിട്ടുമ്പോഴേക്കും സി.ഐയും സംഘവും പിന്തുടര്‍ന്ന് എത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രതി ഫോണ്‍ സിച്ചോഫ് ചെയ്തതോടെ അന്വേഷണം പാളി.

ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ്, ജില്ലാ പൊലീസ് ചീഫിന്റെ അന്വേഷണ സംഘത്തില്‍പെട്ട എസ്.ഐ ഫിലിപ്പ്‌തോമസ്, എ.എസ്.ഐ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.പരമാവധി തെളിവെടുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.