Latest News

താനൂര്‍ അക്രമം; രാഷ്ട്രീയനേതൃത്വത്തിന് എതിരെ പ്രതിഷേധം ശക്തം

തിരൂര്‍: താനൂരിലെ തീരദേശമേഖലയില്‍ നാശനഷ്ടം വിതച്ചുള്ള സംഘര്‍ഷങ്ങള്‍ മൂലം ജനം ദുരിതം പേറുമ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം. ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ സംഘര്‍ഷത്തിന് ശക്തിപകരുന്നതായി വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ആരോപിച്ചു.[www.malabarflash.com] 

നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പ് താനൂരില്‍ ആരംഭിച്ച സിപിഎം– ലീഗ് സംഘര്‍ഷങ്ങള്‍ ഇപ്പോഴും അമര്‍ച്ചചെയ്യാന്‍ കഴിയാത്തത് രാഷ്ട്രീയ ഇടപെടലുകളും പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയുമാണെന്നാണ് ആക്ഷേപം.

സമാധാന യോഗങ്ങളില്‍ അക്രമി സംഘങ്ങളെ ഒറ്റപ്പെടുത്തുമെന്നു ഉറപ്പുനല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ അവരെ സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്നതാണ് താനൂരില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. 

യുവാക്കള്‍ സംഘമായി വീടുകളില്‍ കയറി അക്രമം നടത്തിയത് നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. ഇതിനിടെ വീടുകളും ചാപ്പകളും വാഹനങ്ങളും ആളിക്കത്തിയത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. മൂന്നുതവണ പോലീസ് ആകാശത്തേക്ക് വെടിവച്ചു. കുടിലുകളില്‍നിന്ന് കൂട്ടക്കരച്ചിലും ദീനരോദനവും ഒന്നാകെ ഉയര്‍ന്നു. 

ഫക്കീര്‍ പള്ളിക്കു സമീപം കെ.മുനീറിന്റെ പ്രാവിന്‍ കൂടിനു അക്രമികള്‍ തീയിട്ടു. ഇതില്‍ ഒന്നിന് 4,000 രൂപ വിലവരുന്നവയുമുണ്ടായിരുന്നു. മൂന്ന് പ്രാവുകള്‍ അക്രമത്തിനും തീവയ്പ്പിനും സാക്ഷിയായി അവശേഷിക്കുകയും ചെയ്തു.

മത്സ്യബന്ധനം പൂര്‍ണമായി മുടങ്ങി. മത്സ്യബന്ധന മേഖലകളിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. കുട്ടികളുടെ പരീക്ഷ തയാറെടുപ്പിനെയും സംഘര്‍ഷം ബാധിച്ചു. എസ്എസ്എല്‍സി, എച്ച്എസ്‌സി പരീക്ഷകള്‍ക്ക് ഒട്ടേറെ കുട്ടികളാണ് ഇവിടെ തയാറെടുക്കുന്നത്. ചാപ്പപ്പടി, കോര്‍മന്‍ കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രശ്‌നം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ശാന്തമായത് സ്ത്രീകളും കുട്ടികളും ഭയം മൂലം വീടിനു പുറത്തിറങ്ങുന്നില്ല. ഒട്ടേറെ കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.

മത്സ്യ തൊഴിലാളികള്‍ കടലില്‍ ഇറങ്ങാത്തതിനാല്‍ പട്ടിണിയും വര്‍ധിച്ചിട്ടുണ്ട്. ഒട്ടേറെ നിരപരാധികളുടെ വീടുകള്‍ ആക്രമിക്കുകയും ആളുകളെ പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉറപ്പിച്ച വിവാഹങ്ങള്‍ വരെ മുടങ്ങുന്നതായും തീരവാസികള്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം പൊലീസ് അക്രമി സംഘങ്ങളെ പിടികൂടുന്നതിനു പകരം നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്.

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.