Latest News

സന്ദീപിന്റെ മരണം: മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്താനായില്ലെന്നു സൂചന

കാസര്‍കോട്: പോലീസ് ജീപ്പില്‍ കുഴഞ്ഞു വീണ് മരിച്ച ബിഎംഎസ് പ്രവര്‍ത്തകന്‍ കാസര്‍കോട് സിപിസിആര്‍ഐ ക്വാര്‍ട്ടേഴ്‌സിലെ കെ.സന്ദീപ്(28)ന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.[www.malabarflash.com]

ഡോ. വിനയചന്ദ്രന്റെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടര്‍മാരുടെ വിദഗ്ധ
സംഘമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്നു രാത്രിയോടെ കാഞ്ഞങ്ങാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11.30ന് ആണ് കാഞ്ഞങ്ങാട് ആര്‍ഡിഒ പി.കെ.ജയശ്രീ, ഡപ്യൂട്ടി തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്.
ഡിവൈഎസ്പിമാരായ കെ.ഹരിശ്ചന്ദ്ര നായിക്, പി.അസൈനാര്‍, സിഐമാരായ അബ്ദുല്‍റഹീം, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റിനു നേതൃത്വം നല്‍കി. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
കാല്‍മുട്ടിലും പാദത്തിലും ചെറിയ മുറിവുകളുണ്ടെങ്കിലും ഓടുന്നതിനിടെ വീണതാകാമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം കാസര്‍കോട് പേലീസ് കസ്റ്റഡിയിലെടുത്ത കെ.സന്ദീപ് (28) സ്‌റ്റേഷനിലെത്തും മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ജീപ്പില്‍ വച്ചു പോലീസുകാര്‍ സന്ദീപിന്റെ വയറ്റത്തു ചവിട്ടുകയും വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നു കാസര്‍കോട് ടൗണ്‍ എസ്‌ഐ പി.അജിത്കുമാറിനെ എആര്‍ ക്യാംപിലേക്കു മാറ്റിയിരുന്നു.
സന്ദീപിനു മര്‍ദനമേറ്റെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.അസൈനാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും നിയമിച്ചിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.