Latest News

മേട്ടുപ്പാളയത്ത് കുഴിച്ചുമൂടിയ മൃതദേഹം ബങ്കളത്തു നിന്നും കാണാതായ യുവാവിന്റേതാണെന്ന് സംശയം

നീലേശ്വരം: കാഞ്ഞങ്ങാട്: തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് പകുതി കുഴിച്ചുമൂടിയ നിലയില്‍ കാണപ്പെട്ട മൃതദേഹം ബങ്കളത്തു നിന്നും കാണാതായ യുവാവിന്റേതാണെന്ന് സംശയം.[www.malabarflash.com] 

ബങ്കളം പള്ളത്തുവയലിലെ ദാമോദരന്‍-സുലോചന ദമ്പതികളുടെ മകന്‍ ധനൂപിന്റെ(35)താണ് ഈ മൃതദേഹമെന്ന് സംശയം ബലപ്പെട്ടു.
ഒരു മാസം മുമ്പാണ് ധനൂപിനെ കാണാതായത്. കാഞ്ഞങ്ങാട്ട് ഗ്ലാസ് ഡിസൈനിംഗ് ജോലി ചെയ്തുവരികയായിരുന്ന ധനൂപ് പയ്യന്നൂര്‍ രാമന്തളിയിലെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഇതുമായുള്ള പ്രശ്‌നങ്ങള്‍ക്കിടയിലാണ് ധനൂപിനെ കാണാതായത്. നേരത്തേ ഇയാള്‍ ഗള്‍ഫിലായിരുന്നു.
നാട്ടില്‍ തിരിച്ചുവന്ന ശേഷമാണ് ഗ്ലാസ് ഡിസൈനിംഗ് ജോലിയിലേര്‍പ്പെട്ടത്. ധനൂപിനെ കാണാതായതിനെ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഇയാള്‍ മേട്ടുപ്പാളയത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

 ധനൂപിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നീലേശ്വരം പോലീസ് മേട്ടുപ്പാളയം പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇത് ലഭിക്കുന്നതിന് മുമ്പാണ് ധനൂപിന്റേതാണെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹം ലഭിച്ചത്.
മേട്ടുപ്പാളയം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസും ബന്ധുക്കളും മേട്ടുപ്പാളയത്ത് പോയെങ്കിലും മൃതദേഹം സംസ്‌കരിച്ചതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ബന്ധുക്കള്‍ നല്‍കിയ ശാരീരിക അടയാള വിവരങ്ങള്‍ ഒന്നും തന്നെ മേട്ടുപ്പാളയം പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുമില്ല. എങ്കിലും സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് മൃതദേഹം ധനൂപിന്റെതാണെന്ന് സംശയിക്കുന്നത്. 

ഇതു സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബങ്കളത്തെത്തിയ മേട്ടുപ്പാളയം പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ബന്ധുക്കളുമായി സ്ഥിരീകരണം കണ്ടെത്താനായി തിരിച്ചുപോയി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.