Latest News

'ഇത് പ്രതിരോധം, മക്കള്‍ അലമുറയിട്ട് കരഞ്ഞപ്പോഴുളള ഒരു അച്ഛന്റെ സ്വാഭാവിക പ്രതികരണം'; ഐ.പി ബിനുവിനെ താരമാക്കി സഖാക്കൾ

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം കൗണ്‍സിലര്‍ ഐപി ബിനുവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഡിവൈഎഫ്ഐ നേതാവും തിരുവനന്തപുരം കുന്നുകുഴി വാര്‍ഡ് സിപിഐഎം കൗണ്‍സിലറുമാണ് അറസ്റ്റിലായ ഐപി ബിനു.[www.mlabarflash.com]

ഫേസ്ബുക്കില്‍ ഐപി ബിനുവിന്റെ വാളിലും അല്ലാതെയും പിന്തുണയര്‍പ്പിച്ചുളള സിപിഎം പ്രവര്‍ത്തകരുടെ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത് പ്രതിരോധമാണെന്നും, മക്കള്‍ അലമുറയിട്ട് കരഞ്ഞപ്പോഴുളള ഒരച്ഛന്റെ സ്വാഭാവിക പ്രതികരണമെന്നും, സഖാവ് ചെയ്തതാണ് ശരിയെന്നും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്ര സ്റ്റാറ്റസുകളാണ് സപ്പോര്‍ട്ട് ഐപി ബിനു എന്ന ഹാഷ്ടാഗോടെ പ്രചരിക്കുന്നത്.
സഖാവ് ഐപി ബിനു സ്വന്തം വീട് സംഘപരിവാര്‍ ആക്രമിച്ചപ്പോള്‍ മറ്റൊരു ബിജെപികാരന്റെ വീട് ആക്രമിക്കാനല്ല പോയത് ആക്രമിക്കാന്‍ പറഞ്ഞു വിട്ടവരുടെ ഓഫീസിലേക്കാണ് ചെന്നതെന്നും ഓരോ പ്രവര്‍ത്തനത്തിനും അതിന്റേതായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്നും ബിനുവിന്റെ അക്കൗണ്ടില്‍ ടാഗ് ചെയ്തിരിക്കുന്നു.

വെളളിയാഴ്ച പുലര്‍ച്ചെയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം ഉണ്ടായത്. ഇതിന് നേതൃത്വം കൊടുത്തത് ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. പിന്നാലെ ബിജെപി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഇരുവരെയും വ്യക്തമായി കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്നും ബിനു അടക്കമുളള അക്രമിസംഘത്തെ പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ഐപി ബിനു ഉള്‍പ്പടെയുള്ള നാല് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്തെ സിപിഐഎമ്മിന്റെ യുവനേതാവ് കൂടിയായ ഐപി ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുശേഷം ആക്രമണം ഉണ്ടായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുളള ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലുളള വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഇതിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.