Latest News

യു.പിയിൽ ട്രെയിൻ പാളം തെറ്റി; 23 മരണം

ലക്നൗ: ഉത്തർപ്രദേശ് മുസഫർനഗറിൽ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റി 23 പേർ മരിച്ചു. നാൽപതോളം പേർക്കു പരുക്കേറ്റതായും യുപി പോലീസ് സ്ഥിരീകരിച്ചു. അഞ്ച് കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു.[www.malabarflash.com]

കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു രക്ഷാപ്രവർത്തനം വിലയിരുത്തുന്നുണ്ട്. പരുക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ വ്യത്യാസം വന്നേക്കാമെന്നാണ് ഇവിടെനിന്നുള്ള സൂചനകൾ.

ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഖട്ടൗലി സ്റ്റേഷനിൽനിന്ന് എടുത്തയുടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 

ഖട്ടൗലിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സൗകര്യമേയുള്ളൂ. ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ മറ്റ് ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി. 50 പേർക്കെങ്കിലും പരുക്കേറ്റിരിക്കാമെന്നാണ് ഇവർ പറയുന്നത്. നിരവധി പേരെ രക്ഷിച്ചു. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരുക്കുള്ളവർക്കു 25,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.

അതേസമയം, അപകടം അട്ടിമറിയാണെന്നും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതർ അറിയിച്ചു.

കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ എന്നിവർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടതായി മനോജ് സിൻഹ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.