Latest News

ഹാദിയ കേസിലെ എൻഐഎ അന്വേഷണം: മേൽനോട്ടത്തിൽ നിന്ന് ജസ്‌റ്റിസ് രവീന്ദ്രൻ പിന്മാറി

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രഥമവിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്ത ഹാദിയ കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നു മുൻ സുപ്രീം കോടതി ജഡ്‌ജി ആർ.വി.രവീന്ദ്രൻ പിന്മാറി.[www.malabarflash.com] 

വൈക്കം സ്വദേശി ഹാദിയ(അഖില)യും കൊല്ലം സ്വദേശി ഷഫിൻ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിനുള്ള ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഷഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിക്കും.

ഹാദിയയെ നിർബന്ധിച്ചു മതംമാറ്റിയതാണെന്നും പെൺകുട്ടികളെ തട്ടിയെടുത്തു വിവാഹം കഴിപ്പിക്കുകയാണെന്നും മറ്റുമാണ് എൻഐഎ കഴിഞ്ഞ 16നു കോടതിയിൽ ആരോപിച്ചത്.

ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്‌തു ഷഫിൻ ജഹാൻ നൽകിയ ഹർജിയിലാണു സുപ്രീം കോടതി എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നീതിപൂർവകമെന്ന് ഉറപ്പുവരുത്താനാണു ജസ്‌റ്റിസ് രവീന്ദ്രനെ മേൽനോട്ടത്തിനു നിർദേശിച്ചത്. എന്നാൽ, മേൽനോട്ടം വഹിക്കാൻ തനിക്കാവില്ലെന്നു ജസ്‌റ്റിസ് രവീന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ എൻഐഎയ്‌ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനാവില്ല.

എന്നാൽ, മേൽനോട്ടമില്ലാതെ തന്നെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് ആലോചനയെന്ന് എൻഐഎ കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ജസ്‌റ്റിസ് രവീന്ദ്രൻ പിൻമാറിയ വിവരം ഹാദിയ കേസ് അന്വേഷിക്കുന്ന എൻഐഎ കൊച്ചി യൂണിറ്റിനു കൈമാറിയിട്ടുണ്ട്. ഡിഎസ്പി പി.വിക്രമിനാണ് അന്വേഷണച്ചുമതല. ഹാദിയയുടെ മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.

അന്വേഷണത്തിനുള്ള ഉത്തരവു പിൻവലിക്കണമെന്നും ഹാദിയയെ കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു ഷഫിൻ ജഹാൻ അടുത്തയാഴ്‌ച സുപ്രീം കോടതിയിൽ അപേക്ഷ നൽകുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാരീസ് ബീരാൻ വ്യക്തമാക്കിയത്.

ഈയിടെ ഹാദിയയെ നേരിട്ടുകണ്ടവരുടെയും കാണാൻ ശ്രമിച്ചവരുടെയും പരാമർശങ്ങളിൽനിന്നു വ്യക്‌തമാകുന്നത് യുവതി വീട്ടുതടങ്കലിലാണെന്നാണ്. ഇതും കണക്കിലെടുക്കണമെന്നു കോടതിയോട് ആവശ്യപ്പെടുമെന്ന് അഭിഭാഷകൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.