Latest News

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒന്‍പതംഗ ഭരണഘടനബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്.  ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്.[www.malabarflash.com]

സ്വകാര്യതയെപ്പറ്റി കഴിഞ്ഞ 50 വര്‍ഷങ്ങളായി സുപ്രീംകോടതി ഉണ്ടാക്കിയെടുത്ത കാഴ്ച്ചപ്പാടുകള്‍ പൊളിച്ചെഴുത്തുന്നതാണ് പുതിയ വിധി.

സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതിയുടെ വിശാലബഞ്ചിന്റെ വിധികള്‍ ഇതോടെ അപ്രസക്തമായി.

വ്യക്തിയുടെ സ്വകാര്യതകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും പര്യാപ്തമല്ലാത്ത രാജ്യത്ത് അപകടകരമാണെന്നായിരുന്നു സ്വകാര്യത മൗലികാവകാശമാക്കണമെന്ന അഭിപ്രായത്തെ പിന്താങ്ങിയവര്‍ പറഞ്ഞിരുന്നത്.

സ്വകാര്യ ഏജന്‍സികള്‍ക്കും വിവരം നല്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായാല്‍ വ്യക്തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള സംഭവങ്ങള്‍ ചോദ്യം ചെയ്യപ്പെടും. സ്വകാര്യത വ്യക്തിയുടെ അവകാശമാണെന്ന് വരുമ്പോള്‍ സ്വകാര്യതയില്‍ ആ വ്യക്തിയുടെ ലൈംഗീകതയും ഉള്‍പ്പെടും സ്വര്‍ഗ്ഗാനുകൂലികള്‍ അടക്കമുള്ളവര്‍ക്ക് ഇത് പുതിയ ഊര്‍ജം പകരും.

പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഇനി സര്‍ക്കാരുകള്‍ക്ക് പോലും അധികാരമുണ്ടാക്കില്ല എന്നുള്ളതാണ് പുതിയ വിധിയിലൂടെ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം.

പോലീസിന് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താനുള്ള അവകാശമടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും. നേരത്തെ സുപ്രീംകോടതി തീര്‍പ്പാക്കിയ വാട്‌സാപ്പ് പ്രൈവസി കേസ് അടക്കമുള്ളവ പുനപരിശോധിക്കാനും വിധി വഴി തുറക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.