Latest News

മക്കളെ പുഴയിലെറിഞ്ഞു കൊന്ന കേസ്: അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം

പറവൂർ: മക്കളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം. കടമക്കുടി പിഴല അറയ്ക്കൽ കൊച്ചുത്രേസ്യ (സിന്ധു–41) യെയാണു വിചാരണക്കോടതി ശിക്ഷിച്ചത്.[www.malabarflash.com] 

തടവുശിക്ഷയ്ക്കു പുറമെ 5,000 രൂപ പിഴയുമടയ്ക്കണം. കൊച്ചുത്രേസ്യയുടെ മകൾ ഷെറി (ഏഴ്), മകൻ ഷോൺ (നാല്) എന്നിവരാണു കൊല്ലപ്പെട്ടത്.

കേസിനാസ്പദമായ സംഭവം നടന്നതു 2015 ഡിസംബർ നാലിനാണ്. കോതാട് – മൂലമ്പിള്ളി കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മുകളിൽനിന്നു കൊച്ചുത്രേസ്യ മക്കളെ പുഴയിലെറിഞ്ഞതു കുടുംബവഴക്കിനെത്തുടർന്നായിരുന്നു.

സംരക്ഷിക്കേണ്ട അമ്മതന്നെ മക്കളെ കൊലപ്പെടുത്തി കുറ്റകൃത്യത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു. സംഭവം നടന്നു 10 മണിക്കൂറിനു ശേഷമാണു വെള്ളത്തിൽ വലക്കുറ്റിയിൽ പിടിച്ചുകിടക്കുന്ന നിലയിൽ കൊച്ചുത്രേസ്യയെ കണ്ടെത്തിയത്. ഇത്രയും നേരം ഇവർ വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണമില്ലെന്നു പരിശോധിച്ച ഡോക്ടർമാർ മൊഴി നൽകി. മാത്രമല്ല, 30 അടി ഉയരത്തിൽനിന്നു ചാടിയാൽ ഉണ്ടാകുന്ന പരുക്കും ഇവരിൽ കണ്ടില്ല.

ഇത്രയും ഉയരത്തിൽനിന്നു ചാടിയാൽ നീന്തൽ അറിയാത്ത കൊച്ചുത്രേസ്യ രക്ഷപ്പെടില്ലെന്ന നിരീക്ഷണം പ്രതിക്ക് എതിരായി.

ചീനവലയിടുകയായിരുന്ന ഭർത്താവ് മൈക്കിളിനരികിൽ സംഭവദിവസം രാത്രി ഏഴരയോടെ കൊച്ചുത്രേസ്യ കുട്ടികളുമായി എത്തിയിരുന്നു. പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. 

സിഐ എസ്. ജയകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണു വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.