Latest News

കൊല നടത്തിയത് പണത്തിനു വേണ്ടി പോലീസിന്റെ ചടുല നീക്കം പ്രതിയെ കുടുക്കി

നീലേശ്വരം: കരിമ്പില്‍ എസ്റ്റേറ്റിലെ മേസ്തിരിയും കാലിച്ചാമരം പള്ളപ്പാറ സ്വദേശിയുമായ പയങ്ങപ്പാടന്‍ ചിണ്ടനെ അന്യദേശ തൊഴിലാളി പാര്‍ത്ഥിപന്‍ എന്ന രമേശന്‍ കൊലപ്പെടുത്തിയത് പണം കവര്‍ച്ച ചെയ്യാന്‍.[www.malabarflash.com]

എസ്റ്റേറ്റിലെ മേസ്തിരിയായ ചിണ്ടന്റെ കൈയ്യില്‍ കൂലി നല്‍കേണ്ട ദിവസമായതിനാല്‍ വന്‍ തുക ഉണ്ടാകുമെന്ന ധാരണയില്‍ കൊലപാതകം നേരത്തേ ആസൂത്രണം ചെയ്തിരുന്നു. അറസ്റ്റിലായ പാര്‍ത്ഥിപന്‍ തമിഴ്‌നാട്ടില്‍ ഒരു മൊബൈല്‍ മോഷണ കേസിലും ക്രിമിനല്‍ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച 47,208 രൂപയാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാനായി എസ്റ്റേറ്റുടമ അഡ്വ. കെ കെ നാരായണന്റെ ഭാര്യയില്‍ നിന്നും ചിണ്ടന്‍ വാങ്ങിയിരുന്നത്. ഇതില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കിയ ശേഷം കുറച്ചു തുക മാത്രമാണ് ചിണ്ടന്റെ കൈയ്യിലുണ്ടായിരുന്നത്. 

വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ചിണ്ടനെ പാര്‍ത്ഥിപന്‍ പിന്നില്‍ നിന്നും തലക്ക് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കല്ലുകൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചിണ്ടന്റെ കൈയ്യിലുണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്ത് ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് പോയി. 

കൂടെ ജോലി ചെയ്യുന്ന അമ്മാവന്റെ കൂലി നേരത്തേ ചിണ്ടനില്‍ നിന്നും പാര്‍ത്ഥിപന്‍ വാങ്ങിയിരുന്നു. ഇത് അമ്മാവന് നല്‍കിയ ശേഷം കുറച്ചു തുക തൊട്ടടുത്ത് തന്നെ മറ്റൊരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന അച്ഛന്‍ സുബ്രഹ്മണ്യനും അമ്മ ദേവിക്കും നല്‍കി.
നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ ആദ്യം ചികിത്സക്ക് കൊണ്ടുപോയപ്പോള്‍ തന്നെ ചിണ്ടന്റെ ദേഹത്തുണ്ടായിരുന്ന പരിക്കില്‍ ദുരൂഹതയുണ്ടെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍, വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ എന്നിവര്‍ കരിന്തളത്തേക്ക് കുതിച്ചെത്തുകയും സംശയം തോന്നിയ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ചിണ്ടനെ അക്രമിച്ചത് പാര്‍ത്ഥിപനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പാര്‍ത്ഥിപന്‍ കുറ്റമേറ്റെടുക്കുകയും ചെയ്തു.
എന്നാല്‍ ആ സമയം വരെ ചിണ്ടന്‍ മരണപ്പെട്ടിരുന്നില്ല. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ ചിണ്ടന്‍ മരണപ്പെട്ടതോടെ പാര്‍ത്ഥിപന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. പണം കവര്‍ച്ച ചെയ്ത ശേഷം നാട്ടിലേക്ക് മുങ്ങാനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പോലീസിന്റെ സമര്‍ത്ഥമായ നീക്കം മൂലം പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടികൂടാന്‍ കഴിഞ്ഞു. 

സിഐമാര്‍ക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി രഘുനാഥ്, പി വി ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.