Latest News

പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കൊല്ലം: പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ(89) അന്തരിച്ചു. കൊല്ലം അഞ്ചലിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]

അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ രാവണവിജയം കഥകളിയിൽ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവൻ നായർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ: സാവിത്രിയമ്മ. മക്കൾ: മധു (ബെംഗളൂരു), മിനി, ഗംഗാതമ്പി (പ്രശസ്ത നർത്തകി). മരുമക്കൾ: കിരൺ പ്രഭാകർ, താജ് ബീവി, തമ്പി.

കാവനാട് കന്നിമേൽചേരി ആലാട്ടുകിഴക്കതിൽ കേളീ മന്ദിരത്തിൽ മടവൂർ വാസുദേവൻ നായരെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ കൊല്ലത്തെ പ്രധാന ഗുരുവായിരുന്നു. കഥകളിയിലെ സമകാലീന തെക്കൻ കളരിയുടെ പരമാചാര്യനും അനുഗൃഹീത നടനുമായിരുന്ന അദ്ദേഹം തെക്കൻ കളരിസമ്പ്രദായത്തിന്റെ അവതരണചാരുതകൾ കാത്തുസൂക്ഷിക്കുകയും അനന്തര തലമുറയിലേക്കു കൈമാറുകയും ചെയ്ത പ്രതിഭാശാലിയാണ്. 

പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പം തുടങ്ങിയവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കി. താടിവേഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും അദ്ദേഹം ചാതുര്യം തെളിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് മടവൂർ വാസുദേവൻ നായർ ജനിച്ചത്. മടവൂർ കാരോട് പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കിളിമാനൂർ പോത്തങ്ങനാട് ചാങ്ങ കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനാണ്. 

കിളിമാനൂർ സിഎംഎസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മടവൂർ പരമേശ്വരൻ ആശാന്റെ ശിക്ഷണത്തിൽ ഗുരുകുല സമ്പ്രദായത്തിൽ കഥകളി അഭ്യസിച്ചു തുടങ്ങി. പഠനമാരംഭിച്ച് ആറാം മാസത്തിൽ തന്നെ ഉത്തരാസ്വയംവരത്തിൽ ഭാനുമതിയും തുടർന്ന് ഉത്തരനും ആയി അരങ്ങേറ്റം. ചെങ്ങന്നൂർ രാമൻപിള്ളയുടെ വീട്ടിൽ ഗുരുകുലസമ്പ്രദായമനുസരിച്ച് പന്ത്രണ്ടുവർഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയ്ക്കു മാറ്റുകൂട്ടിയത്.

ബാണയുദ്ധത്തിലെ ബാണൻ, തെക്കൻ രാജസൂയത്തിലെ ജരാസന്ധൻ (കത്തി), ഉത്തരാസ്വയംവരത്തിലെ ദുര്യോധനൻ, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാൻ, രംഭാപ്രവേശത്തിലെ രാവണൻ, ദുര്യോധനവധത്തിലെ ദുര്യോധനൻ, ബാണയുദ്ധത്തിലെ അനിരുദ്ധൻ, സന്താനഗോപാലത്തിലെ അർജുനൻ, പട്ടാഭിഷേകത്തിലെ ഭരതൻ, ശങ്കരവിജയത്തിലെ ബാലശങ്കരൻ തുടങ്ങിയ വേഷങ്ങളിൽ ഏറെ ശ്രദ്ധ നേടി.

കേരളകലാമണ്ഡലം പുരസ്കാരം, തുളസീവനം പുരസ്കാരം, സംഗീതനാടക അക്കാദമി പുരസ്കാരം, കേന്ദ്ര സർക്കാർ ഫെലോഷിപ്പ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” പുരസ്കാരം, കലാദർപ്പണ പുരസ്കാരം, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി പുരസ്കാരം, 1997ൽ കേരള ഗവർണറിൽ നിന്നും വീരശൃംഖല തുടങ്ങിയവ നേടി.

1968ൽ കലാമണ്ഡലത്തിൽ അധ്യാപകനായി. 1977 വരെ തെക്കൻ സമ്പ്രദായത്തിന്റെ പ്രധാന അധ്യാപകനായി. പിന്നീടു ഗുരു ചെങ്ങന്നൂർ ആശാനും എം.കെ.കെ.നായരും പകൽക്കുറി കലാഭാരതി അക്കാദമി ആരംഭിച്ചപ്പോൾ കലാമണ്ഡലത്തിൽ നിന്നു രാജിവച്ച് അവിടെ പ്രിൻസിപ്പലായി. കർണാടകസംഗീതത്തിലും മികവുകാട്ടിയ അദ്ദേഹം ഓൾ ഇന്ത്യാ റേഡിയോയിൽ കഥകളിപ്പദങ്ങൾ പാടിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.