Latest News

ഖാസി വധം: രണ്ടു മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി കൊലപാതക കേസില്‍ രണ്ട് മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. എറണാകുളം സി.ജെ.എം കോടതിയാണ് കേസ് പരിഗണിച്ചത്.[www.malabarflash.com]

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തുരടന്വേഷണം നടക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് മെയ് 25 ലേക്ക് മാറ്റി.

ഖാസിയുടെ മരണം സംബന്ധിച്ച് കാസര്‍കോട് പരപ്പ സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ പി.എ അശ്‌റഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് സി.ബി.ഐ തുടരന്വേഷണത്തിന് തയാറായത്. 

ഖാസിയുടെ കൊലപാതകം സംബന്ധിച്ച് അശ്‌റഫിനെ കൂടാതെ പി.ഡി.പി നേതാവ് നിസാര്‍ മേത്തര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ തുടങ്ങിയവരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്.

മൗലവിയുടെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ സി.ബി.ഐക്ക് ലഭിച്ചതായാണ് സൂചന.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച സി.ബി.ഐ തങ്ങള്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരിക്കരുതെന്നും തുടരന്വേഷണം ആരംഭിച്ചെന്നും കോടതിയെ അറിയിക്കുകയായിരുന്നു. 

ഫെബ്രുവരി ഒന്‍പതിന് കേസ് പരിഗണിക്കാനാണ് കോടതി നേരത്തെ തീരുമാനിച്ചതെങ്കിലും സ്ഥലംമാറി പോയ ജഡ്ജിക്കുപകരം പുതിയ ജഡ്ജി വരാതിരുന്നതിനാല്‍ കേസ് വെളളിയാഴ്ചത്തേക്ക്‌  മാറ്റുകയായിരുന്നു.

2010 ഫെബ്രുവരി 15 നാണ് ഖാസിയെ കൊല്ലപ്പെട്ട നിലയില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.

മൗലവി മരണപ്പെടുന്നതിന് തലേദിവസം രണ്ടുപേരെ തന്റെ ഓട്ടോറിക്ഷയില്‍ മൗലവിയുടെ വീട്ടില്‍ എത്തിച്ചിരുന്നെന്നും ഇവരെ അതിനുമുന്‍പും പല തവണ മൗലവിയുടെ വീട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.