Latest News

കുട്ടിയുടെ പേരിനെച്ചൊല്ലിയുള്ള തര്‍ക്കം കോടതി കയറി: ഒടുവില്‍ കുഞ്ഞിനു പേരിട്ടത് ഹൈക്കോടതി

കൊച്ചി: കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് കോടതി വേദിയാകുന്നത് ആദ്യമായിട്ടാകും. കേരള ഹൈക്കോടതിക്കാണ് ഒരു കുഞ്ഞിന് പേരിടാനുള്ള യോഗം വീണുകിട്ടിയത്. മിശ്ര വിവാഹിതരായ ദമ്പതികള്‍ കുട്ടിയുടെ പേരിടല്‍ സംബന്ധിച്ച് തര്‍ക്കമാണ് കോടതിയിലെത്തിയത്.[www.malabarflash.com]

2010 ല്‍ ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹിതരായ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയുടെ പേരിടലാണ് കോടതി കയറിയത്. കുട്ടി തന്റെ മതത്തില്‍ വളരണമെന്ന് ഇരുവരും നിര്‍ബന്ധം പിടിച്ചതോടെയാണ് പേരിടല്‍ തര്‍ക്കത്തിലേക്ക് നീണ്ടത്. 

അഭിനവ് സച്ചിന്‍ എന്ന് പേരിടണമെന്ന് കുട്ടിയുടെ അച്ഛന്‍ വാശി പിടിച്ചപ്പോള്‍ ജൊഹാന്‍ മാണി സച്ചിന്‍ എന്ന് പേരിടണമെന്ന് അമ്മയും വാദിച്ചു. ഒടുവില്‍ രണ്ടു പേരെയും നിരാശരാക്കാതെ ജോഹാന്‍ സച്ചിന്‍ എന്ന് കോടതി പേരിട്ടു. ഹൈക്കോടതി നിര്‍ദേശിച്ച പേര് ഇരുകൂട്ടര്‍ക്കും സമ്മതവുമായി.

ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചിലാണ് പേരിടല്‍ ചടങ്ങ് എന്ന അപൂര്‍വ സംഭവം അരങ്ങേറിയത്. പ്രശ്‌നപരിഹാരത്തിനായി ഇരുവരും ആദ്യം കുടുംബകോടതിയെ ആണ് സമീപിച്ചതെങ്കിലും ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല. അതേസമയം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

പേരിന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെ പ്രശ്‌നമാകും എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി തര്‍ക്കം പരിഗണിച്ച് ഒത്തുതീര്‍പ്പാക്കിയത്. ജോഹാന്‍ സച്ചിന്‍ എന്ന പേരില്‍ എത്രയും വേഗം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശവും നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.