Latest News

ബിജെപി പ്രവർത്തകന്റെ കൊലപാതകം: ​അഞ്ചു സിപിഎം പ്രവർത്തകർ കുറ്റക്കാർ

തലശ്ശേരി: വടക്കുമ്പാട്ടെ ബിജെപി പ്രവർത്തകൻ പാറക്കണ്ടി നിഖിലിനെ (22) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു സിപിഎം പ്രവർത്തകരെ കോടതി കുറ്റക്കാരായി കണ്ടെത്തി. രണ്ടു പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു.[www.malabarflash.com] 

വടക്കുമ്പാട് തെക്കെ കണ്ണോളി വീട്ടിൽ കെ.ശ്രീജിത്ത് (40), നിട്ടൂർ ഗുംട്ടി ചാലിൽ വീട്ടിൽ വി.വിനോയ് (32), റസീന മൻസിലിൽ കെ.പി.മനാഫ് (44), വടക്കുമ്പാട് പോസ്റ്റ് ഓഫിസിനു സമീപം ജയരാജ് ഭവനിൽ പി.പി.സുനിൽകുമാർ (51), നിട്ടൂർ ഗുംട്ടി കളത്തിൽ വീട്ടിൽ സി.കെ.മർസൂക്ക് (34) എന്നിവരെയാണ് അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ 25നു വിധിക്കും.

നാലാം പ്രതി നിട്ടൂർ ഗുംട്ടി ഉമ്മലിൽ യു.ഫിറോസ് (38), ഏഴാം പ്രതി കൂളിബസാറിലെ എൻ.വി.വത്സൻ (56) എന്നിവരെയാണ് വിട്ടയച്ചത്. എട്ടാം പ്രതി മൂലാൻ ശശിധരൻ വിചാരണയ്ക്കിടെ മരിച്ചു. 

തലശ്ശേരിയിൽ സിപിഎം–ബിജെപി സംഘർഷ പരമ്പരയ്ക്കിടെ 2008 മാർച്ച് അഞ്ചിനു വൈകിട്ടാണ് എരഞ്ഞോളി പാറക്കെട്ടിലെ ഒരു വീടിന്റെ പിറകിൽ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ലോറി ക്ലീനറായ യുവാവ് തലശ്ശേരിയിൽ സംഘർഷമുണ്ടെന്നറിഞ്ഞു റൂട്ടു മാറി കൂളിബസാർ വഴി വീട്ടിലേക്കു പോവുകയായിരുന്നു. ഇതിനിടയിൽ സിപിഎം പ്രവർത്തകർ ലോറി തടഞ്ഞു ഡ്രൈവറെ വലിച്ചിറക്കാൻ ശ്രമിച്ചു. ഇതുകണ്ട് ലോറിയിൽ നിന്ന് ഇറങ്ങി ഓടിയ നിഖിലിനെ പിന്തുടർന്നു കൊടുവാൾ കൊണ്ടു വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രതികൾ ലക്ഷംവീട് പരിസരത്തെ ഒഴിഞ്ഞ പറമ്പിലെ ഗൂഢാലോചനയ്ക്കു ശേഷം കൊല നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. അന്നു ധർമടം പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന എഎസ്പി സുബ്രഹ്മണ്യമാണ് ആദ്യം സ്ഥലത്ത് എത്തിയതും എഫ്ഐആർ റജിസ്റ്റർ ചെയ്തതും.

ശ്രീകണ്ഠപുരം സിഐ ആയിരുന്ന പി.കെ.രാജു അന്വേഷണം നടത്തി. പിന്നീട് തലശ്ശേരി സിഐ യു.പ്രേമനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 44 സാക്ഷികളുള്ള കേസിൽ‌ 16 സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറി. ഒട്ടേറെ സിപിഎം പ്രവർത്തകരും നേതാക്കളും ഇന്നലെ കോടതി പരിസരത്ത് എത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.