തൊടുപുഴ: യുവതിയെയും അമ്മയെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. കുമളി 57ാം മൈൽ പെരുവേലിപ്പറമ്പിൽ ജോമോനെയാണ് തൂക്കിലേറ്റുന്നതിനും 30 വർഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കുന്നതിനും തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.കെ. സുജാത ശിക്ഷിച്ചത്.[www.malabarflash.com]
2007 ഡിസംബർ രണ്ടിന് രാത്രിയാണ് യുവതിയെയും അമ്മയെയും ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രനും ജോമോനും ചേർന്ന് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഒന്നാം പ്രതി രാജേന്ദ്രനെയും 2012ൽ തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നു. പിന്നീട് ഹൈ കോടതിയും ശിക്ഷ ശരിവെച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്നാണ് ജോമോന്റെ വിചാരണ നീണ്ടത്.
താൻ നിരപരാധിയാണെന്നും തന്നെ വെറുതെ വിടണമെന്നും ജോമോൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, മരണശിക്ഷ കിട്ടേണ്ട കേസുകളുടെ പട്ടികയിൽ വരാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും നിരപരാധികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസാണിതെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ഇ.എ. റഹിം പറഞ്ഞു.
തോർത്ത് കഴുത്തിലിട്ട് മുറുക്കി ബോധരഹിതരാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയും എതിർത്ത ഇരുവരെയും വെട്ടിയും അടിച്ചും 26ൽപരം മുറിവുകൾ ഏൽപിക്കുകയും ചെയ്തതിനു പുറമെ, വാരിയെല്ലുകൾ ഇടിച്ചുതകർക്കുകയും ചെയ്തതായാണ് പ്രോസിക്യൂഷൻ കേസ്. കൊലക്കുശേഷവും തങ്ങളുടെ നിഷ്ഠുര പ്രവൃത്തികൾ പ്രതികൾ തുടർന്നു. ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിലിട്ടാണ് ക്രൂരകൃത്യം നടത്തിയതും. മരണം ഉറപ്പാക്കിയ ശേഷവും പ്രതികൾ ലൈംഗിക അതിക്രമം തുടർന്നു. സംഭവത്തിന്റെ പിറ്റേന്ന് കുഞ്ഞ് കരയുന്നത് ഒരു സ്ത്രീ കണ്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
No comments:
Post a Comment