Latest News

യാക്കൂബ്‌ വധക്കേസ്: ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും

തലശേരി: സിപിഐ എം പ്രവര്‍ത്തകന്‍ ഇരിട്ടിപുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊന്ന കേസില്‍ അഞ്ച് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷംരൂപവീതം പിഴയും.[www.malabarflash.com] 

ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹകും പേരാവൂര്‍ പ്രഗതികോളേജ് പ്രിന്‍സിപ്പലുമായ കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ (48), അനുജനും ബിജെപി മണ്ഡലം പ്രസിഡന്റുമായ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), ആര്‍എസ്എസ് മുന്‍താലൂക്ക് ശിക്ഷണ്‍പ്രമുഖും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ തില്ലങ്കേരി ഊര്‍പ്പള്ളിയിലെ തെക്കന്‍വീട്ടില്‍ ടി വി വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊതേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), മുന്‍ താലൂക്ക് കാര്യവാഹകും പ്രഗതികോളേജ് മുന്‍ അധ്യാപകനുമായ കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ആര്‍ എല്‍ ബൈജു ശിക്ഷിച്ചത്.

പിഴയടച്ചാല്‍ ജില്ലലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ട്വര്‍ഷം കൂടി തടവ് അനുഭവിക്കണം. യാക്കൂബിന്റെ കുടുംബത്തിന് ജില്ലലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും കോടതിവിധിച്ചു. 

കൊലക്കുറ്റത്തിനാണ് അഞ്ച്പേരെയും ജീവപര്യന്തംതടവും അരലക്ഷം രൂപ വീതം പിഴയും വിധിച്ചത്. സ്ഫോടകവസ്തുനിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകള്‍ പ്രകാരം ഒന്നും അഞ്ചും പ്രതികളായ വിലങ്ങേരി ശങ്കരനെയും കാവ്യേഷിനെയും പത്ത് വര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ട്വര്‍ഷം കൂടി തടവ് അനുഭവിക്കണം.

അന്യായമായി സംഘം ചേര്‍ന്നതിന് ഇന്ത്യന്‍ശിക്ഷാനിയമത്തിലെ 143 വകുപ്പ്പ്രകാരം ആറ്മാസവും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് 147 വകുപ്പ് പ്രകാരം രണ്ട് വര്‍ഷവും വീട്ടില്‍ അതിക്രമിച്ചുകടന്നതിന് 447 വകുപ്പ് പ്രകാരം മൂന്ന്മാസവും ആയുധവുമായി അടിച്ചുപരിക്കേല്‍പിച്ചതിന് 324 വകുപ്പ് പ്രകാരം രണ്ട് വര്‍ഷവും തടവ് അനുഭവിക്കണം. 

ഒന്ന് മുതല്‍ മൂന്ന് വരെയും അഞ്ചാംപ്രതിയും ആയുധവുമായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് 148 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷവും തടവ് അനുഭവിക്കണം. 

ആര്‍എസ്എസ് നേതാവ് പടയങ്കുടി വത്സന്‍ എന്ന വത്സന്‍ തില്ലങ്കേരി (54) ഉള്‍പ്പെടെ പതിനൊന്ന്പേരെ കോടതി വെറുതെവിട്ടു. തില്ലങ്കേരി കാര്‍ക്കോട് അമ്മുഅമ്മ സ്മൃതിമന്ദിരത്തില്‍വെച്ച് കൊലപാതക ഗൂഢാലോചന നടത്തിയതെന്നതായിരുന്നു വത്സനെതിരായ കുറ്റം. എന്നാല്‍ ഇതു സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യുഷന് സാധിച്ചില്ല.

2006 ജൂണ്‍ 13ന് രാത്രി ഒമ്പതേകാലിനാണ് യാക്കൂബിനെ അക്രമിസംഘം ബോബെറിഞ്ഞ് കൊന്നത്. കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളായ പുതിയപുരയില്‍ ഷാനവാസ്, കല്ലിക്കണ്ടി സുധീഷ്, സുഭാഷ്, ആഷിക്ക് എന്നിവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമം. വീടിന്റെ പിറക് വശത്തുംകൂടി വാള്‍, ബോംബ്, മഴു, ഇരുമ്പ്വടി തുടങ്ങിയ ആയുധങ്ങളുമായെത്തിയ സംഘം മിന്നലാക്രമണം നടത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് യാക്കൂബിനെ അഞ്ചാംപ്രതി കാവ്യേഷ് പിന്നില്‍ നിന്ന് ബോംബെറിഞ്ഞ് കൊന്നത്.

പുതിയപുരയില്‍ ജമീലയുടെ വീടിന്റെ അടുക്കളഭാഗത്തെ വരാന്തയിലാണ് ബോംബേറേറ്റ് യാക്കൂബ് തലചിതറി വീണത്. ഒന്നാംപ്രതി ശങ്കരന്‍ ബോംബെറില്‍ പരിക്കേറ്റ യാക്കൂബിനടുത്ത് പോയി മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം കൈയിലുണ്ടായിരുന്ന ബോംബെറിഞ്ഞ് ഭീതിസൃഷ്ടിച്ച് രക്ഷപ്പെട്ടു. അക്രമത്തില്‍ ഷാനവാസ്, ബാബു, സുധീഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. 

23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. പ്രോസിക്യുഷന്വേണ്ടി അഡീഷനല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ അഡ്വ കെ പി ബിനിഷ, അഡ്വ ജാഫര്‍നല്ലൂര്‍ എന്നിവര്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.