Latest News

കാരുണ്യ ഇൻഷുറൻസ്: പ്രതിവർഷം അഞ്ചുലക്ഷംവരെ ചികിത്സാചെലവ്; വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ധനമന്ത്രി

കൊച്ചി: കാരുണ്യ പദ്ധതി, കൂടുതൽ ആകർഷകവും പ്രയോജനപ്രദവുമാക്കി കൂടുതൽ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാജപ്രചരണം തുടരുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്.[www.malabarflash.com] 

ഒരാൾക്ക് ജീവിതകാലത്ത് ഒരിക്കൽ മാത്രം പരമാവധി മൂന്നുലക്ഷം രൂപവരെ ലഭിച്ചിരുന്ന ചികിത്സാസഹായം, ഓരോ വർഷവും അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാക്കി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കുകയും ഇക്കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭയ്ക്ക് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാരുണ്യ പദ്ധതി, കൂടുതൽ ആകർഷകവും പ്രയോജനപ്രദവുമാക്കി കൂടുതൽ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാജപ്രചരണം തുടരുകയാണ്. ഒരാൾക്ക് ജീവിതകാലത്ത് ഒരിക്കൽ മാത്രം പരമാവധി മൂന്നുലക്ഷം രൂപവരെ ലഭിച്ചിരുന്ന ചികിത്സാസഹായം, ഓരോ വർഷവും അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാക്കി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കുകയും ഇക്കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭയ്ക്ക് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം.

ഇക്കാര്യത്തിൽ നിയമസഭയ്ക്കു നൽകിയ ഉറപ്പ് ഉടൻ തന്നെ സർക്കാർ ഉത്തരവായി പുറത്തിറങ്ങും. ഏത് അക്രെഡിറ്റഡ് ആശുപത്രിയിൽ ചെല്ലുന്ന രോഗിയ്ക്കും ഒരുകാരണം കൊണ്ടും ചികിത്സ നിഷേധിക്കപ്പെടില്ല. ഏതെങ്കിലും രോഗിയ്ക്ക് കൂടുതൽ പണം ചെലവാകുന്നുണ്ടെങ്കിൽ, അതെങ്ങനെ നൽകാനാകും എന്ന കാര്യവും ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊന്നും സർക്കാർ ആശുപത്രികൾ ഒരു വീഴ്ചയും വരുത്താൻ പാടില്ല. മെഡിക്കൽ കോളജുകൾ, ജില്ലാ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്കൊക്കെ ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നേട്ടങ്ങൾ വിശദമായി നേരത്തെ എഴുതിയിരുന്നതാണ്. അവ ഒന്നുകൂടി ചുരുക്കിപ്പറയാം. കാരുണ്യാ ചികിത്സാ സഹായ പദ്ധതിയിലൂടെ ഏഴുകൊല്ലം കൊണ്ട് 2.3 ലക്ഷം പേർക്കാണ് സഹായം ലഭിച്ചത്. ഇതേ കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയായി വിപുലപ്പെടുത്തുമ്പോൾ ആദ്യവർഷം തന്നെ 20 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക.

ഒരു റേഷൻകാർഡിന് ആയുഷ്കാലം ലഭിക്കുന്ന പരമാവധി സഹായം മൂന്നുലക്ഷം രൂപയാണ്. ഈ പരമാവധി തുക ലഭിച്ച ആൾക്ക് പിന്നീട് ഒരിക്കലും കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള സഹായത്തിന് അർഹതയുണ്ടാവില്ല. കാരുണ്യ ഇൻഷ്വറൻസിലാകട്ടെ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാ സഹായമാണ് ഉറപ്പാക്കുന്നു.

ഈ സുപ്രധാന നേട്ടങ്ങൾ മറച്ചുവെച്ചാണ് ദുഷ്പ്രചരണം. ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലും ഇന്ന് നിലവിലുള്ളതിനേക്കാൾ ഏറ്റവും മികച്ച ഇൻഷ്വറൻസ് പദ്ധതിയാണിത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം കേരളത്തിൽ 21 ബിപിഎൽ കുടുംബങ്ങൾക്കാണ് ചികിത്സാ ആനുകൂല്യത്തിന് അർഹതയുള്ളത്. ഓരോ കുടുംബത്തിനും കേന്ദ്രസർക്കാർ നീക്കിവെയ്ക്കുന്നതോ വെറും 661 രൂപയും. ആകെ ലഭിക്കുന്നത് 139 കോടി രൂപ.

എന്നാൽ കേരളത്തിൽ നടപ്പിലാക്കിയ കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയിൽ 42 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ പ്രീമിയം നൽകി ആരോഗ്യ സുരക്ഷ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്. ഒരു കുടുംബത്തിന് മുടക്കുന്ന പ്രീമിയം 1671 രൂപ. പ്രതിവർഷം സംസ്ഥാന സർക്കാരിന്റെ ചെലവ് 700 കോടി രൂപ.

ഇതിനു പുറമെയാണ് വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ള എപിഎൽ വിഭാഗത്തിൽപ്പെട്ടവരുടെ കാര്യം. അവർക്കും കാരുണ്യ ചികിത്സാ പദ്ധതിയ്ക്ക് അർഹതയുണ്ടായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ടവരെയും ഇൻഷ്വറൻസ് സ്കീമിൽ ഉൾപ്പെടുത്തും. മാത്രമല്ല, പ്രതിവർഷം 1600 രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറുള്ള ആർക്കും ഈ ഇൻഷ്വറൻസ് ആനുകൂല്യം ലഭ്യമാകും.

ഇത്തരത്തിൽ അർഹതയുള്ള എല്ലാവർക്കും എപിഎൽ/ബിപിഎൽ വ്യത്യാസമില്ലാതെ ചികിത്സയ്ക്കു വേണ്ടിയുള്ള ഇൻഷ്വറൻസ് സഹായം ഉറപ്പുവരുത്തുകയാണ് കേരള സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ മാനദണ്ഡമനുസരിച്ച് 21 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യം 42 ലക്ഷമായി ഉയരുന്നത്. അതിനു പുറമെ എപിഎൽ വിഭാഗക്കാർക്കും വരുമാനമനുസരിച്ച് സർക്കാർ ചെലവിലോ, സ്വന്തം നിലയിലോ ഇൻഷ്വറൻസിൽ ചേരാനും കഴിയും. ഇത്തരത്തിൽ അർഹതയുള്ള ഏതൊരാളിനും ആനുകൂല്യം ഉറപ്പുവരുത്തുകയാണ്. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അതു പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളും.

കാരുണ്യ ഇൻഷ്വറൻസ് സ്കീമിൽ ചികിത്സാ ആനുകൂല്യത്തിനായി അനന്തമായി കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല. അക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രിയിൽ ഇൻഷ്വറൻസ് കാർഡുമായി ചികിത്സയ്ക്കായി എത്തിയാൽ കരാർ പ്രകാരമുള്ള നിരക്കിൽ നിശ്ചിത ചികിത്സ ഗുണഭോക്താവിന് പണം അടയ്ക്കാതെ തന്നെ ലഭ്യമാകും. അക്കാര്യം ആശുപത്രി ഉറപ്പു വരുത്തും. ഗുണഭോക്താവിന്റെ ചികിത്സയ്ക്ക് കാലതാമസമോ എന്തെങ്കിലും പ്രയോസമോ ഉണ്ടാക്കുന്നതല്ല.

കാരുണ്യ ഇൻഷ്വറൻസ് സ്കീമുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ ദുഷ്പ്രചരണങ്ങളും തള്ളിക്കളയണം. ഇക്കാര്യത്തിൽ നല്ല രീതിയിൽ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്താൻ സോഷ്യൽ മീഡിയയിലെ എല്ലാ സുഹൃത്തുക്കളും മുന്നോട്ടു വരണമെന്നും അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.