Latest News

മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിയമസഭക്കകത്തും പുറത്തും പോരാടുമെന്ന് എം.സി. ഖമറുദ്ദീൻ

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിയമസഭക്കകത്തും പുറത്തും പോരാടുമെന്ന് നിയുക്ത മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുക യായിരുന്നു ഖമറുദ്ദീൻ. [www.malabarflash.com]

പി.ബി. അബ്ദുൽ റസാഖ് തുടങ്ങി വെച്ച പദ്ധതികൾ പൂർത്തിയാക്കാൻ പ്രഥമ പരിഗണന നൽകും. മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിട സമുച്ചയം, ആർ.ഡി.ഒ.ഓഫീസ് , വിവിധ അക്കാദമി കെട്ടിടം എന്നിവ നിർമ്മിക്കുന്നതിന് ശ്രദ്ധ ചെലുത്തും. ഇതോടൊപ്പം എൻഡോ സൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് അവർക്ക് വേണ്ട ആനുകൂല്യങ്ങൾ നേടിയെടുക്കും. 

ഒച്ചിന്റെ വേഗതയിൽ നടക്കുന്ന ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കും. ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും . മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടി ഗവൺമെന്റിന്റെ സമഗ്ര പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവരും. എം.സി. പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ രാവണീശ്വരം സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ് സംബന്ധിച്ചു.  

വിജയം മതനിരപേക്ഷതക്കുള്ള അംഗീകാരം
യു.ഡി.എഫ് വെച്ചു പുലർത്തുന്ന മത നിരപേക്ഷത ക്ക് മഞ്ചേശ്വരത്തെ ജനങ്ങൾ നൽകിയ അംഗീകാരമാണ് വലിയ ഭൂരിപക്ഷത്തോടെ യുള്ള തന്റെ വിജയം. ബി.ജെ.പിക്കും സംഘ് പരിവാർ ശക്തികൾക്കുമെതിരെ യു.ഡി.എഫ്

ശക്തമായ പോരാട്ടം നടത്തിയപ്പോൾ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് സി.പി.എം. ശ്രമിച്ചത്. ജനങ്ങൾ യു.ഡി.എഫിന്റെ മതനിരപേക്ഷത ക്ക് അനുകൂലമായി വോട്ട് ചെയ്തത് കൊണ്ട് ഇത്തവണയും ബി.ജെ.പിക്ക് ജയിക്കാൻ കഴിഞ്ഞില്ല .

സി.പി.എം അപരനെ നിർത്തി പരാജയപ്പെടുത്താൻ ശ്രമിച്ചു
മലപ്പുറത്ത് നിന്ന് ഖമറുദ്ദീൻ എന്ന അപരനെ കൊണ്ടുവന്ന് തന്നെ തോൽപിക്കാൻ നോക്കിയത് സി.പി.എമ്മാണ്. എൽ.ഡി.എഫിൽ നിന്നും വോട്ട് കിട്ടിയിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഖമറുദ്ദീന്റെ മറുപടി.

കൊണ്ടോട്ടിക്കാരൻ ഖമറുദ്ദീൻ എം.സിക്ക് പത്രിക നൽകാൻ സഹായം നൽകിയത് സി.പി.എം. ഏരിയ സെക്രട്ടറിയാണ് . ബി.ജെ.പി. സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിനെതിരെ അപരനെ നിർത്താൻ എന്തു കൊണ്ടാണ് സി.പി.എം തയ്യാറാകാതിരുന്നത്.

യു.ഡി എഫ് കേന്ദ്രങ്ങളിൽ സി.പി.എമ്മിന്റെ കള്ള പ്രചരണം
യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ കുമ്പള, മംഗൽപ്പാടി, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച പഞ്ചായത്തുകളിൽ സി.പി.എം. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും പ്രവർത്തകരെ എത്തിച്ച് വ്യാപകമായ കള്ള പ്രചരണം നടത്തി. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകൾ വഴി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നില്ല എന്ന പ്രചരണമാണ് അഴിച്ചുവിട്ടത്. എന്നാൽ ഇതിനുള്ള മറുപടി പ്രചരണത്തിൽ യു.ഡി.എഫ് നൽകിയത് കൊണ്ടാണ് ഈ പഞ്ചായത്തുകളിൽ തനിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചത്.

വോട്ടിംഗ് മെഷീൻ തകരാർ പോളിംഗ്‌ ശതമാനം കുറച്ചു
എല്ലാ പരിശോധനയും കഴിഞ്ഞ് വോട്ടെടുപ്പിന് തലേ ദിവസം പോളിംഗ് സ്റ്റേഷനിൽ എത്തിച്ച മെഷീൻ വോട്ടെടുപ്പ് ദിവസം പണിമുടക്കിയത് കൊണ്ട് പോളിംഗ് വളരെ പതുക്കെയാണ് മുന്നോട്ട് പോയത്. മംഗലാപുരത്ത് രാവിലെ പഠിക്കാൻ പോകുന്ന പല വിദ്യാർത്ഥികൾക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല. മണിക്കൂറുകളോളം ക്യൂ നിന്ന പല സ്ത്രീകൾക്കും ഇരിക്കാൻ കസേര നൽകിയപ്പോൾ പൊലീസ് അത് എടുത്തു മാറ്റുകയായിരുന്നു. ഇത് കാരണം നിരവധി സ്ത്രീകൾ വോട്ട് ചെയ്യാതെ വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.

മാഫിയ പ്രവർത്തനം അമർച്ച ചെയ്യാൻ സർവ കക്ഷി യോഗം വിളിക്കും

കർണാടക അതിർത്ഥി പ്രദേശമായതിനാൽ മഞ്ചേശ്വരത്ത് മാഫിയകളുടെ പ്രവർത്തനം സജീവമാണ്. ഇവരെ അടിച്ചമർത്താൻ പൊലീസിന് സാധിക്കുന്നില്ല. മാഫിയ പ്രവർത്തനം തടയാൻ ഗവ. തലത്തിൽ സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.