Latest News

രണ്ടു വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയത് ശക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍, ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത രണ്ടു വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയത് ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ടുതന്നെ യു.എ.പി.എ നീക്കില്ലെന്നും പോലീസ്. ഈ സാഹചര്യം വിശദീകരിച്ച് പോലീസ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.[www.malabarflash.com]

വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്താതെ നിര്‍വാഹമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അറസ്റ്റിനെക്കുറിച്ച് ഉത്തരമേഖലാ ഐ.ജി. അശോക് യാദവിനോട് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും തെളിവായി ഡിജിപിക്ക് കൈമാറിയത്.

അതേ സമയം അറസ്റ്റ് ചെയ്തവരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുമ്പോള്‍ ഇക്കാര്യം പോലീസ് കോടതിയില്‍ വ്യക്തമാക്കുമെന്നുമാണ് അറിയുന്നത്.

സി.പി.എം ബ്രാഞ്ച് അംഗങ്ങളായ മൂര്‍ക്കനാട് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍(24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപുരിയില്‍ അലന്‍ ഷുഹൈബ് (20)എന്നിവരെ വെള്ളിയാഴ്ച വൈകീട്ടാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തത്. അലനെക്കുറിച്ച് നാലുവര്‍ഷം മുമ്പ് കോഴിക്കോട് സിറ്റി പോലീസ് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടും ഇതിലുണ്ട്.

നിരോധിക്കപ്പെട്ട സംഘടനയുടെ ലഘുലേഖകളും ബാനറുകളും ലഭിച്ചതിനാലാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. ഇതല്ലാതെ പോലീസിന് മറ്റു നിര്‍വാഹമില്ലായിരുന്നു. കേസെടുക്കാതെ ഒഴിവാക്കിയാല്‍ ഇതിനും പഴി കേള്‍ക്കേണ്ടിവരും. നിയമപ്രകാരമുള്ള കാര്യങ്ങളേ അന്വേഷണസംഘം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പോലീസ് ന്യായീകരിക്കുന്നുണ്ട്.

2015 മുതല്‍ അലനെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്റലിജന്‍സ് വിഭാഗവും അന്വേഷണസംഘവും നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ‘പാഠാന്തരം’ എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനാണ് അലനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനൊപ്പം അലന്റെ ചെറുപ്രായത്തിലുള്ള ഫോട്ടോയുമുണ്ട്. മാവോയിസ്റ്റ് സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ ‘പാഠാന്തരം’ രൂപവത്കരിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നാണ് പറയുന്നത്.
ഡിജിറ്റല്‍ തെളിവായി ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ തൊണ്ടി സാധനങ്ങളായി എടുത്തിട്ടുണ്ട്. ഫോണ്‍വിളികളുള്‍പ്പെടെ കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കണം.

മൂന്നാമതൊരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകളുണ്ട്. കസ്റ്റഡിയിലെടുത്ത ബൈക്കില്‍ മൂന്നുപേരാണ് എത്തിയതെന്ന് ദൃക്സാക്ഷിമൊഴിയുണ്ട്. കച്ചവടക്കാരനായ ഇയാളുടെ കടയില്‍നിന്നാണ് ഇവര്‍ സിഗരറ്റ് വാങ്ങിയത്. മൂന്നുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് പോലീസിന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പിടിയിലായ രണ്ടുപേരും തയ്യാറായിട്ടില്ലെന്നും റിപ്പോര്‍്ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ യു.എ.പി.എ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ചൊവ്വാഴ്ച കോടതിയെ നിലപാട് അറിയിച്ചേക്കും. തിങ്കളാഴ്ച ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.