Latest News

ആധാർ പൗരത്വരേഖയല്ല; ബംഗ്ലാദേശ് വനിതയ്ക്ക് മുംബൈയിൽ തടവുശിക്ഷ

മുംബൈ: അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് ദഹിസറിലെ മജിസ്‌ട്രേറ്റ് കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. അവരുടെ കൈവശമുള്ള ആധാർ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷാവിധി.[www.malabarflash.com]

മുംബൈയ്ക്കടുത്ത് ദഹിസറിൽ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്‌ലിമ റോബിയുളി (35) നെയാണ് ശിക്ഷിച്ചിത്. പശ്ചിമബംഗാൾ സ്വദേശിയാണെന്നും 15 വർഷമായി മുംബൈയിൽ താമസിക്കുകയാണെന്നും തസ്‌ലിമ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കാൻ അവർക്കായില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ആധാറോ പാൻകാർഡോ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ചിലപ്പോൾ അവരുടെ മാതാപിതാക്കളുടെ ജനനസ്ഥലവും ഏതെന്ന് വ്യക്തമാക്കേണ്ടിവരും. ഇത്തരം കേസുകളിൽ താൻ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്ന് കോടതി പറഞ്ഞു. 

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശുകാരിയാണ് തസ്‌ലിമ എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. സ്ത്രീയാണെന്ന പരിഗണനവെച്ച് ഇവർക്ക് ഇളവു നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അത് രാജ്യരക്ഷയെത്തന്നെ അപകടത്തിൽപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്ന് കോടതി നിർദേശിച്ചു. 

ദഹിസർ ഈസ്റ്റിലെ ചേരിയിൽനിന്ന് 2009 ജൂൺ എട്ടിനാണ് തസ്‌ലിമ ഉൾപ്പെടെ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ ഇവർക്കാർക്കും കഴിഞ്ഞില്ല. 17 പേർക്കെതിരായും കേസെടുത്തെങ്കിലും മറ്റുള്ളവർ പിന്നീട് ഒളിവിൽപ്പോയി. തസ്‌ലിമയെ മാത്രമേ വിചാരണ ചെയ്യാൻ കഴിഞ്ഞുള്ളൂ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.