Latest News

45 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മഅദനി ജയിലിലേക്ക്‌

ബാംഗ്ലൂര്‍: 45 ദിവസത്തെ ചികിത്സയ്ക്ക് ശേഷം പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ വ്യാഴാഴ്ച ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചെത്തിക്കും. സ്വന്തംചെലവില്‍ ചികിത്സ നടത്താന്‍ കര്‍ണാടക ഹൈക്കോടതി അനുവാദം നല്‍കിയതിനെ ത്തുടര്‍ന്ന് ജനവരി ഏഴിനാണ് മഅദനിയെ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ മണിപ്പാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസപത്രി, അഗര്‍വാള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളിലും വിദഗ്ധ ചികിത്സനടത്തി. ഡയബറ്റിക് റെറ്റിനോപതി ചികിത്സയുടെ ഭാഗമായി മഅദനിയെ അഞ്ച് ദിവസം അഗര്‍വാള്‍ കണ്ണാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മഅദനിയുടെ രണ്ട് കണ്ണുകളിലും തിമിരം ബാധിച്ചതിനാല്‍ ലേസര്‍ ചകിത്സ നടത്തി. എന്നാല്‍ കാഴ്ചയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്. എട്ട് ആഴ്ചയ്ക്കുള്ളില്‍ കണ്ണിന് ശസ്ത്രക്രിയ നടത്തണമെന്ന് അഗര്‍വാളിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തിമരം നീക്കാനായി വീണ്ടും അഗര്‍വാള്‍ ആസ്പത്രിയിലെത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറ് മാസത്തെ കാലാവധിക്കുള്ളില്‍ മൂന്ന് ആഴ്ചത്തെ തുടര്‍ ചികിത്സ വേണ്ടിവരുമെന്ന് സൗഖ്യ ഹെല്‍ത്ത് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഐസക്ക് മത്തായി നൂറനാല്‍ പറഞ്ഞു. അതേസമയം, മഅദനിയുടെ ആരോഗ്യം മൊത്തത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹം, സ്‌പോണ്ടിലോസിസ്, ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിക് റെറ്റിനോപതി, ന്യറോപതി തുടങ്ങി വിവിധ അസുഖങ്ങള്‍ക്കുള്ള ചികിത്സയാണ് പ്രധാനമായും നടന്നത്. മണിപ്പാല്‍ ആസ്പത്രിയിലെ കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, യൂറോളജിസ്റ്റ്, എന്നിവരുടെ സഹകരണവും ചികിത്സയ്ക്കുണ്ടായിരുന്നു. ഇ.സി.ജി. അടക്കമുള്ള വിവിധ ടെസ്റ്റുകളും നടത്തി. മഅദനിയെ നാട്ടില്‍ ചികിത്സിച്ചിരുന്ന കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് ഇഖ്ബാല്‍, കൊച്ചി ഡയബറ്റിക് സെന്‍ററിലെ ഡോ. ടോം ബാബു എന്നിവരുടെ ഉപദേശവും സൗഖ്യ ഹെല്‍ത്ത് സെന്‍റര്‍ തേടിയിരുന്നു. ശരീരത്തിലെ തരിപ്പിനും ഡിസ്‌ക് പ്രശനത്തിനുമായി ആയുര്‍വേദ അക്യുപങ്ചര്‍ ചികിത്സയും കരള്‍രോഗത്തിന് പ്രകൃതി ചികിത്സയുമാണ് നല്‍കിയത്.
ആദ്യഘട്ട ചികിത്സ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് മഅദനി ആസ്പത്രി വിടുന്നത്. കണ്ണിലെ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടുമാസത്തെ വിശ്രമം വേണ്ടിവരും. തുടര്‍ ചികിത്സയ്ക്ക് കൊണ്ടുവരാന്‍ നിയമപരമായി തടസ്സമുണ്ടെങ്കില്‍ ജയിലില്‍ വന്ന് തുടര്‍പരിശോധന നടത്താന്‍ തയ്യാറാണെന്ന് സൗഖ്യഹെല്‍ത്ത് സെന്‍റര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഅദനിയുടെ ചികിത്സയെ ക്കുറിച്ചും തുടര്‍ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് സൗഖ്യ ഹെല്‍ത്ത് സെന്‍റര്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ 31-ാം പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅദനിയെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിദഗ്ധ ചികിത്സയ്ക്കായി വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചത്, ഭാര്യ സൂഫിയയും മൂത്തമകനും പരിചരണത്തിനായി മഅദനിയോടപ്പം ആസ്പത്രിയിലുണ്ടായിരുന്നു. ആലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവ സംയോജിച്ച് കൊണ്ടുള്ള ചികിത്സയാണ് പ്രധാനമായും നല്‍കിയതെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.