Latest News

ഭര്‍തൃ വീട്ടുകാര്‍ ബലമായി പിടിച്ചുവെച്ച പിഞ്ചുകുഞ്ഞിനെ യുവതിക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്

കാഞ്ഞങ്ങാട്: ഭര്‍തൃവീട്ടുകാര്‍ ബലമായി പിടിച്ചുവെച്ചപിഞ്ചു കുഞ്ഞിനെ യുവതിക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ഭീമനടി പെരുമ്പട്ടയിലെ പൂങ്ങോട് സോളമന്റെ മകള്‍ രമ്യക്ക് ഭര്‍ത്താവും വീട്ടുകാരും പിടിച്ചുവെച്ച പത്തുമാസം പ്രായമുള്ള കുഞ്ഞിനെ വിട്ടുകൊടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ഉത്തരവിട്ടത്.
പിഞ്ചുകുഞ്ഞിനെ വിട്ടുകിട്ടാത്ത സാഹചര്യത്തില്‍ രമ്യ ഭര്‍ത്താവ് കര്‍ണ്ണാടക ബാഗമണ്ഡലത്തിലെ തലക്കാവേരിയില്‍ സുഭാഷ്(25), ഭര്‍തൃപിതാവ് ശ്രീനിവാസ(55), മാതാവ് ഷിത(53), സഹോദരി എന്നിവരെ എതിര്‍കക്ഷികളാക്കി കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് രമ്യയെ ഭര്‍ത്താവ് സുഭാഷും വീട്ടുകാരും ചേര്‍ന്ന് സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തത്. കുഞ്ഞിനെ പിടിച്ചുവെച്ച ശേഷം രമ്യയെ ഇവിടെ നിന്ന് പുറത്താക്കുകയായിരുന്നു. രാത്രിയായതിനാല്‍ എങ്ങോട്ടും പോകാനാകാതെ കാട്ടില്‍ തന്നെ കഴിഞ്ഞ രമ്യ പിറ്റേ ദിവസം രാവിലെ ബാഗമണ്ഡലത്തില്‍ നിന്നും ഒരു വാഹനത്തില്‍ പാണത്തൂരിലെത്തുകയും അവിടെ നിന്ന് ബസില്‍ സ്വന്തം നാട്ടിലേക്ക് വരികയുമായിരുന്നു.
തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ രമ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ലക്കുമെതിരെ പോലീസ് കേസെടുത്തു. ഇതിനിടയിലാണ് കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി യുവതി കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് രമ്യയും സുഭാഷും പ്രണയിച്ച് വിവാഹിതരായത്.
പയ്യന്നൂരില്‍ നേഴ്‌സിംങ് പഠനം നടത്തി വരികയായിരുന്ന രമ്യ തലക്കാവേരിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയ സമയത്താണ് സുഭാഷിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതോടെയാണ് സുഭാഷും രമ്യയും വിവാഹിതരായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.