Latest News

കുളിമുറിയിലെ വോള്‍ട്ടാമീറ്ററില്‍ ഒളിക്യാമറ; ഇലക്ട്രീഷ്യന്‍ പിടിയില്‍

തിരുവനന്തപുരം:അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ ഘടിപ്പിച്ച് കമ്പ്യൂട്ടറിലേയ്ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇലക്ട്രീഷ്യന്‍ പിടിയില്‍. മരപ്പാലം ഗാര്‍ഡന്‍ റസിഡന്‍റ്‌സ് അസോസിയേഷന്‍ ഹൗസ് നമ്പര്‍- 95 ല്‍ രഘുനാഥ് ആണ് പിടിയിലായത്. അയല്‍പക്കത്തെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യാനെത്തിയ രഘുനാഥ് കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ച 'വോള്‍ട്ടാ മീറ്റര്‍' വച്ചാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തിയത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഇയാള്‍നടത്തിയ കുറ്റകൃത്യം പോലീസിനെയും ആശയക്കുഴപ്പത്തിലാക്കി.
തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ചുവെന്ന പരാതിയുമായി രഘുനാഥിന്റെ അയല്‍വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെത്തുന്നത്. ഈ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സഹോദരിയാണ് കുളിമുറിയില്‍ വാട്ടര്‍ഹീറ്ററിനൊപ്പം ഘടിപ്പിച്ച വോള്‍ട്ടാമീറ്ററില്‍ സംശയം പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വോള്‍ട്ടാമീറ്ററില്‍ ക്യാമറ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടത്.
നിയമസഭാ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ. ബി. അശോകന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അപ്പോഴേയ്ക്കും സംഭവസ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ വോള്‍ട്ടാമീറ്റര്‍ വ്യാജമാണെന്ന് കണ്ടെത്തി. ക്യാമറ ഘടിപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയ വോള്‍ട്ടാമീറ്റര്‍ ഒറ്റനോട്ടത്തില്‍ ആരും വ്യാജമാണെന്ന് പറയുകയുമില്ല. സൂചിയും മീറ്റര്‍ മാര്‍ക്കിങ്ങും ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല.

വീട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് അയല്‍പക്കത്തെ ഇലക്ട്രീഷ്യന്‍ രഘുനാഥിന്റെ വീട്ടില്‍ പോലീസെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുറ്റകൃത്യത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: പത്തുമാസം മുമ്പാണ് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ അവരുടെ ആവശ്യപ്രകാരം രഘുനാഥ് വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് വൈദ്യുതി സംവിധാനം തകരാറിലായെന്ന പരാതിയുമായി രഘുനാഥിനെ വീട്ടുടമ സമീപിച്ചു. വാട്ടര്‍ ഹീറ്റര്‍ അമിതവൈദ്യുതിയെടുക്കുന്നുവെന്നും മീറ്റര്‍ അമിതവേഗത്തില്‍ റീഡ് ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പോംവഴിയെന്ന നിലയിലാണ് വോള്‍ട്ടാമീറ്റര്‍ ഘടിപ്പിക്കാമെന്ന് രഘുനാഥ് പറയുന്നത്. തുടര്‍ന്ന് ഇയാള്‍ വോള്‍ട്ടാമീറ്റര്‍ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകളുടെ ഭര്‍ത്താവ് വിദേശത്താണ്.
കുളിമുറിയില്‍ വെച്ച ക്യാമറയിലൂടെ ഇയാള്‍ ദീര്‍ഘകാലമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള രഘുനാഥ് ആധുനികസൗകര്യങ്ങളാണ് ഇതിനായി വീട്ടിനുള്ളില്‍ ഒരുക്കിയിരുന്നത്. ഒളിക്യാമറയിലൂടെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റേഡിയോതരംഗങ്ങള്‍ മുഖേന സ്വീകരിച്ച് വീട്ടിലെ കമ്പ്യൂട്ടറിലേക്ക് മാറ്റുകയായിരുന്നു.
ഇത്രയും ആധുനിക സജ്ജീകരണങ്ങള്‍ ഉണ്ടാക്കാനുള്ള സാമ്പത്തികസ്ഥിതി രഘുനാഥിനില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ 3000 രൂപയ്ക്കുള്ളില്‍ ഇത്തരം സജ്ജീകരണങ്ങളുണ്ടാക്കിയെന്നാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. കമ്പ്യൂട്ടറും അനുബന്ധസാമഗ്രികളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് പോലീസ് ആസ്ഥാനത്തെ ഡിജിറ്റല്‍ ഫോറന്‍സിക് ലാബിന് അടുത്തദിവസം നല്‍കും.
രഘുനാഥിന്റെ വെളിപ്പെടുത്തലില്‍ കുറ്റകൃത്യത്തിന്റെ പുത്തന്‍മാതൃകയാണ് വെളിപ്പെട്ടിരിക്കുന്നത്. ഇയാള്‍ നടത്തിയ കുറ്റകൃത്യം പ്രദേശവാസികളെ ഞെട്ടിച്ചു. സമീപത്തെ വീടുകളില്‍ ഇലക്ട്രിക്കല്‍ ജോലികളെല്ലാം ചെയ്യുന്നത് രഘുനാഥാണ്. വിശ്വസിച്ച് ജോലി ഏല്‍പിക്കാന്‍ കഴിയുന്നയാള്‍ എന്നാണ് ഇയാളെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നത്.
പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതോടെ സമീപവാസികളെല്ലാം തങ്ങളുടെ വീടുകളിലും പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് ചില വീടുകളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.