Latest News

വനിതാ കമ്മീഷന് മുന്നിലെത്തിയത് കണ്ണീര്‍ കഥകള്‍

കണ്ണൂര്‍: ഒരു പിടി കണ്ണീര്‍ക്കഥകളുമായാണ് പലരും വനിതാ കമ്മീഷന്റെ അദാലത്തിനെത്തിയത്. കമ്മീഷന്റെ പരിഗണയ്ക്ക് വന്ന കേസുകളില്‍ പകുതിയിലധികവും തീര്‍പ്പാക്കി. ചിലകേസുകള്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനയക്കാനും ഫുള്‍ബെഞ്ചിനയക്കാനും തീരുമാനിച്ചു. അദാലത്തില്‍ വ്യാജ പരാതികള്‍ കുറവായിരുന്നു.പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോലീസിന്റെ ഇടപെടല്‍ കര്യക്ഷമമാകുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മര്‍ദ്ദനമേററതും, ലൈംഗിക ചേഷ്ടകള്‍ കാണിച്ചതുമായ പരാതികളും കമ്മീഷന് ലഭിച്ചിരുന്നു. മൊത്തം 68 കേസുകളാണ് കലക്‌ട്രേററില്‍ നടന്ന അദാലത്തില്‍ പരിഗണയ്ക്ക് വന്നത്.
മദ്യപാനവും കഞ്ചാവ് വലിയും കാരണം 31 കാരാനായ മകനെ ആശുപത്രിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന അപേക്ഷയുമായി എടാട്ടെ ഒരു വീട്ടമ്മയുടെ പരാതിയും കമ്മീഷന്റെ മുമ്പിലെത്തി. ഏഴ് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികളുടെ പരാതിയും കമ്മീഷന്‍ കേട്ടു. രണ്ട് പവന്റെ താലിമാല പറിച്ചു കൊണ്ടുപോയ ഭര്‍ത്താവ് വാടക വീട്ടില്‍ കൊണ്ടാക്കിയ ശേഷം തിരിച്ചു വന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി.
5 വയസ്സുളള മകളെയും കൂട്ടിയാണ് ചെറുപുഴ മണക്കാട് സ്വദേശിനി കമ്മീഷന്റെ മുന്നിലെത്തിയത്. ഭര്‍ത്താവ് പെയിന്റിംഗ് തൊഴിലാളിയായ ചുണ്ട സ്വദേശിയും അദാലത്തിനെത്തിയിരുന്നു. 1000 രൂപ തല്‍ക്കാലം ചെലവിന് കൊടുക്കാന്‍ ഭര്‍ത്താവിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുതര്‍ക്കങ്ങളും മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച തര്‍ക്കങ്ങളും കൂടിവരികയാണെന്ന് വനിതാ കമ്മീഷന്‍ വിലയിരുത്തി. ചെലവിന് പണം ആവശ്യപ്പെട്ട് മക്കള്‍ക്കെതിരെ അമ്മമാര്‍ നല്‍കിയ പരാതികളും നിരവധിയാണ്. കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍തന്നെ വനിതാ കമ്മീഷനിലേക്ക് അയക്കുന്നതും കൂടിയിട്ടുണ്ട്. കോടതി ഉത്തരവ് മറച്ചുവെച്ച് വനിതാകമ്മീഷനെ സമീപിക്കുന്നവരുമുണ്ട്. കേസുകള്‍ എത്രയുംവേഗം തീര്‍പ്പാക്കണമെന്ന ആഗ്രഹവും നിയമവശങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാണ് ഇതിനു പിന്നിലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.
ജനപ്രതിനിധികളില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും സ്ത്രീകള്‍ക്കെതിരായ പ്രസ്താവനകള്‍ ഉണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാനും അധികൃതരെ അറിയിക്കാനുമായി പഞ്ചായത്തുതലങ്ങളില്‍ രൂപവത്കരിച്ച ജനജാഗ്രത സമിതികളുടെ പ്രവര്‍ത്തനം പൊതുവേ ദുര്‍ബലമാകുകയാണെന്നും കമ്മീഷന്‍ പറഞ്ഞു. രണ്ടു കേസുകള്‍ അന്വേഷിക്കുന്നതിന് വനിതാസെല്ലിനെ നിയോഗിച്ചു. 37 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെക്കാനും തീരുമാനമായി.വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. അനിതാ റാണി, അഡ്വ. ഷാജഹാന്‍, വനിതാ സെല്‍ കൗണ്‍സിലര്‍മാരായ സ്മിത, ദില്‍ന എന്നിവരാണ് പരാതികള്‍ കേട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.