Latest News

ആരുഷി വധം: മാതാപിതാക്കള്‍ കുറ്റക്കാര്‍, ശിക്ഷ ചൊവ്വാഴ്ച

ഗാസിയാബാദ്: കോളിളക്കം സൃഷ്ടിച്ച ആരുഷി, ഹേംരാജ് കൊലപാതകക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതിയാണ് ആരുഷിയെ വധിച്ചകേസില്‍ അച്ഛനമ്മമാരെ കുറ്റക്കാരെന്ന് വിധിച്ചിരിക്കുന്നത്.

ഡല്‍ഹിക്കടുത്ത് നോയിഡയിലാണ് രാജേഷ് നൂപുര്‍ തല്‍വാര്‍ ഡോക്ടര്‍ ദമ്പതിമാരുടെ ഏകമകള്‍ ആരുഷിയും വീട്ടുജോലിക്കാരന് ഹേംരാജും കൊല്ലപ്പെട്ടത്. 2008 മെയ് 15നും 16നുമാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോയ കേസ് ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യുമാണ് അന്വേഷിച്ചത്.

ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. പിന്നീട് വീട്ടുജോലിക്കാരിലേക്കും പെണ്‍കുട്ടിയുടെ അമ്മയിലേക്കും അന്വേഷണം എത്തി. പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ പിതാവാണ് പ്രതിയെന്ന നിലയിലായി പിന്നീട് അന്വേഷണം. തങ്ങളുടെ സാമൂഹികപദവിക്ക് കോട്ടംതട്ടുമെന്ന് ആരോപിച്ച് 2009ല്‍ ഡോക്ടര്‍ ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയില് ഈ വിഷയം മാധ്യമങ്ങള്‍ അതിവൈകാരികമായി കൈകാര്യം ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിനിടെ കേസ് സി.ബി.ഐ.ക്ക് കൈമാറി.

തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സി.ബി.ഐ. സംഘം കണ്ടെത്തിയത്. എന്നാല്‍ ഇത് സി.ബി.ഐ. ഡയരക്ടര്‍ അശ്വനികുമാര്‍ തള്ളി. പിന്നീട് മാതാപിതാക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലില്‍ സി.ബി.ഐ. എത്തി.15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക ജഡ്ജി എസ്. ലാല്‍ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arushi Hemraj Murder Case, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.