Latest News

ഇന്ദിരാഗാന്ധി ആശുപത്രിയിലെ പീഡനം കെട്ടിച്ചമച്ചതെന്നു സര്‍വകക്ഷി യോഗം

തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സംഭവത്തിനു പിന്നില്‍ ആശുപത്രിയെ തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണെന്നും സര്‍വകക്ഷിയോഗം വിലയിരുത്തി. ആശുപത്രി ഓഡിറ്റോറിയത്തിലായിരുന്നു സര്‍വകക്ഷി യോഗം നടന്നത്. പ്രശ്‌നത്തില്‍ ആദ്യം ഇടപെട്ട സിപിഎം വനിതാ നേതാക്കളുള്‍പ്പെടെയുള്ള വിവിധ സംഘടനാ പ്രതിനിധികള്‍ യഥാര്‍ഥ വസ്തുത വിവരിച്ചപ്പോഴാണു പീഡനകഥയുടെ യഥാര്‍ഥചിത്രം പുറത്തുവന്നത്.

പീഡനത്തിന്റെ പേരില്‍ അപമാനിതനായ സ്ഥാപനത്തിലെ ജീവനക്കാരനു യോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. നിരപരാധിയായ ജീവനക്കാരനെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ തയാറാകണമെന്നു യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.

ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇതിന്റെ പേരില്‍ മെയില്‍ നഴ്‌സിനെ അക്രമിച്ചവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും സിപിഎം തലശേരി ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിയുമായ പ്രസന്ന ടീച്ചര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞയുടന്‍ അവിടെയെത്തി പരാതിക്കാരിയായ യുവതിയോട് സംസാരിച്ചപ്പോള്‍ തന്നെ പന്തികേട് തോന്നിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജീവനക്കാരന്‍ നിരപരാധിയാണെന്നു ബോധ്യപ്പെടുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞു താനടക്കമുള്ളവര്‍ പുറത്തുവന്നതിനു ശേഷമാണു ജീവനക്കാരനെ ഒരു സംഘം കൈയേറ്റം ചെയ്തതെന്നും പ്രസന്ന ടീച്ചര്‍ പറഞ്ഞു.

പീഡനകഥകള്‍ പ്രചരിപ്പിച്ച് ആശുപത്രിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണു നടക്കുന്നതെന്നും സ്ത്രീപീഡനങ്ങളുടെ പേരില്‍ പുരുഷന്മാര്‍ക്കു രക്ഷയില്ലാത്ത കാലമാണുവരുന്നതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.ജി. ശാന്ത യോഗത്തില്‍ പറഞ്ഞു. സ്ത്രീയെ നോക്കിയാല്‍ പോലും കേസെടുക്കുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ ഇനി പുരുഷപീഡനമാണു കൂടുകയെന്നും ശാന്ത ചൂണ്ടിക്കാട്ടി. ആതുര ശുശ്രൂഷ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ചെറുത്തുതോല്പിക്കണമെന്നു നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കെ രമേശന്‍ പറഞ്ഞു.

ആരോപണ വിധേയനായ ജീവനക്കാരന്റെ കുടുംബത്തിനുണ്ടായ മാനഹാനി ഇതുകൊണെ്ടാന്നും പരിഹരിക്കപ്പെടില്ലെന്നും ആ കുടുംബത്തെ ആശ്വസിപ്പിക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്നും നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.എ. ലത്തീഫ് പറഞ്ഞു. താനും രോഗിയായി ഈ ആശുപത്രിയിലെ ഐസിയുവില്‍ കിടന്നിട്ടുണ്ട്. ജീവനക്കാരെക്കുറിച്ചു തനിക്കു നല്ല അഭിപ്രായമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി നാടിന്റെ സമ്പത്താണെന്നും ആയിരക്കണക്കിനു രോഗികള്‍ക്ക് ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം ആവശ്യപ്പെട്ടു. ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ ആശുപത്രിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട ചിലര്‍ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നു യോഗത്തില്‍ പ്രസംഗിച്ച സിപിഐ നേതാവ് പൊന്ന്യം കൃഷ്ണന്‍ പറഞ്ഞു. ആരോപണ വിധേയനായ ജീവനക്കാരന്റെ മാതാപിതാക്കളായ അധ്യാപക ദമ്പതികള്‍ മാനഹാനിയെ തുടര്‍ന്നു ജോലിക്കു പോകാത്ത സ്ഥിതിയാണുള്ളതെന്ന് ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് മോഹനന്‍ നെടിയങ്ങ പറഞ്ഞു.

പ്രസിഡന്റ് മമ്പറം ദിവാകര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.പി.എ. സിദ്ദീഖ്, ബിജെപി മണ്ഡലം സെക്രട്ടറി എം.പി സുമേശ്, കൊളക്കോട്ട് ചന്ദ്രശേഖരന്‍, ടി.പി. ശ്രീധരന്‍, കെ. വിനയരാജ്, ഒ.എം. സജിത്ത്, അഡ്വ. സി.ഒ.ടി. ഉമ്മര്‍, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷന്‍, പി.കെ. ആശ, ഇ.കെ. ഗോപിനാഥ്, കെ. വിനയരാജ്, അഡ്വ. ഗോപാലകൃഷ്ണന്‍, കെ.കെ. മാരാര്‍ എന്നിവരും സംസാരി­ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.