Latest News

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജം, മാല നല്‍കിയത് കാമുകന്

പാലക്കാട്: കാറിലെത്തിയ സംഘം വഴിയേ നടന്നു പോവുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നതിനു ശേഷം വഴിയില്‍ തള്ളിയെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ വ്യാജമെന്നു കണ്‌ടെത്തി. യുവതി തന്റെ മാല കാമുകന് നല്‍കിയത് വീട്ടില്‍ നിന്നു ഒളിച്ചുവയ്ക്കാന്‍ കഥ മെനയുകയായിരുന്നുവെന്നു പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമായി.

യുവതിയില്‍ നിന്ന് രണ്‌ടേമുക്കാല്‍ പവന്‍ തൂക്കം വരുന്ന മാല വാങ്ങിയ കാമുകനെ കള്ളിപൊളിഞ്ഞപ്പോള്‍ കൈത്തണ്ട മുറിച്ച് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ വീട്ടുകാര്‍ ബുധനാഴ്ച തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പോലീസിന്റെ കര്‍ശന നിരീഷണത്തിലാണ് യുവതി ഇപ്പോള്‍. കാറിലെത്തിയ സംഘം മാല പൊട്ടിച്ചപ്പോള്‍ ഉണ്ടായതെന്നു കാണിക്കാന്‍ കാമുകന്റെ സഹായത്തോടെ യുവതി കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കിയിരുന്നു. ഇതിനു ചികിത്സയ്ക്കാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാലക്കാട് ചക്കാന്തറയില്‍ മേഴ്‌സി കോളജിനു സമീപത്ത് വച്ച് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ തന്നെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്നു കഴുത്തിലുണ്ടായിരുന്ന രണ്‌ടേമുക്കാല്‍ പവന്റെ മാല തട്ടിയെടത്തശേഷം വഴിയില്‍ തള്ളിയെന്നുമായിരുന്നു യുവതിയുടെ പരാതി. കാറിലുണ്ടായിരുന്ന നാലംഗ സംഘം ഒരു മൊബൈല്‍ കടയുടെ പേര് ചോദിച്ച് തന്റെ സമീപത്ത് കാര്‍ നിര്‍ത്തി ബലമായി തന്നെ കാറില്‍ പിടിച്ചുകയറ്റുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. തുടര്‍ന്നു സംഘം മാല തട്ടിയെടുത്ത ശേഷം കോട്ട മൈതാനിക്കു സമീപം തന്നെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്നായിരുന്നു യുവതി പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. തുടര്‍ന്നു പെണ്‍കുട്ടിയ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നീല നിറത്തിലുള്ള കാറില്‍ വായ മൂടിക്കെട്ടിയ നിലയില്‍ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നതായും പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ കളക്ടര്‍ അടക്കമുള്ള ജില്ലാ ഭരണനേതൃത്വവും പോലീസും ഗൗരവമായി ഇടപെടുകയും കാറിനായി തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. ജില്ലയിലുടനീളം അഞ്ഞൂറോളം കാറുകളാണ് പോലീസ് പരിശോധിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്തപ്പോള്‍ ആണ് കാമുകന് മാല നല്‍കിയത് വീട്ടുകാരില്‍ നിന്ന് ഒളിച്ചുവയ്ക്കാന്‍ നടത്തിയ നാടകമായിരുന്നു സംഭവമെന്നു ബോധ്യമായത്. ഇതേതുടര്‍ന്നു യുവതിയുടെ കാമുകനായ ഷെഫീക്ക് എന്ന യുവാവ് കൈത്തണ്ട മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയും യുവാവും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീട്ടുകാരറിയാതെ നാടുവിട്ടുപോയി വിവാഹം കഴിക്കാനായി ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനു പണമുണ്ടാക്കാനായാണ് മാല ഊരി യുവാവിന് നല്‍കിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.