Latest News

ചന്ദ്രഗിരി, വളപട്ടണം പുഴകളില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള വിഷാംശം കലരുന്നതായി പഠനറിപ്പോര്‍ട്ട്

കാസര്‍കോട്: ഉത്തരകേരളത്തിലെ പ്രധാന നദികളായ ചന്ദ്രഗിരി, വളപട്ടണം പുഴകളില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള വിഷാംശം കലരുന്നതായി പഠനറിപ്പോര്‍ട്ട്.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (കെ.എസ്.സി.എസ്.ടി.ഇ.) നേതൃത്വത്തില്‍ നടത്തിയ കേരളത്തിലെ നദീതട ഗുണമേന്മ നിരീക്ഷണ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട്. കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയില്‍ ഉപരിതല ജല സാമ്പിളിലാണ് എന്‍ഡോസള്‍ഫാന്‍ കലര്‍ന്നതായി കണ്ടെത്തിയത്. ആറളം പാലം, വള്ളിത്തോട് പാലം, അഴീക്കോട് എന്നിവിടങ്ങളിലാണ് ഇവയുടെ സാന്നിധ്യം ഉള്ളത്. മറ്റൊരു കീടനാശിനിയായ ആള്‍ഡ്രിന്‍ വളപട്ടണം, മുനമ്പ്കടവ് പാലം എന്നിവിടങ്ങളിലും വളപട്ടണം ഭാഗത്ത് ഡൈ ആള്‍ഡ്രിനും കണ്ടെത്തി.

മലിനീകരണത്തിന്റെ തോത് കൂടിയതിനാല്‍ കണ്ടങ്കാളി, പറശ്ശിനിക്കടവ്, അഴീക്കല്‍, വളപട്ടണം ഭാഗങ്ങളിലെ വെള്ളത്തിന് വൈദ്യുതിചാലകത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുഴയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഉയര്‍ന്ന നിരക്കിലുള്ള കോളിഫോം ബാക്ടീരിയ കണ്ടെത്തി. കക്കൂസ് മാലിന്യം പുഴയിലേക്ക് ധാരാളമായി തള്ളുന്നതിന്റെ സൂചനയാണിത്.

കാസര്‍കോട്ട് ചന്ദ്രഗിരിപ്പുഴയില്‍ എന്‍ഡോസള്‍ഫാന്‍ ആല്‍ഫ, ബീറ്റ, ആള്‍ഡ്രിന്‍ എന്നീ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. കാവേരി നദി ചന്ദ്രഗിരിപ്പുഴയുമായി ചേരുന്ന മുനമ്പത്താണ് എന്‍ഡോസള്‍ഫാന്‍ ആല്‍ഫ, ബീറ്റ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ളത്.

ലെഡ്, സോഡിയം, നിക്കല്‍, കാഡ്മിയം എന്നിവയുടെ കൂടുതല്‍ സാന്നിധ്യവും ജലത്തിന്റെ നിറം മാറ്റം എന്നിവയടക്കമുള്ളവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കല്ലട പുഴയില്‍ തേക്ക് പ്ലാന്‍േറഷന്‍ ഭാഗമായ ഉറുക്കുന്നില്‍ ആള്‍ഡ്രിന്‍, ഡൈ ആള്‍ഡ്രിന്‍ എന്നീ കീടനാശിനികളുടെ അളവ് കൂടുതലായി കണ്ടെത്തി. കൊഴിവിലയില്‍ മണ്‍സൂണ്‍ കാലത്ത് വെള്ളത്തിന് വൈദ്യുതിചാലകത കൂടുതലാണെന്നും സ്ഥിരീകരിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി പുഴയിലും കീടനാശിനികളുടെ അംശമുണ്ട്. എരുമപ്പെട്ടിയില്‍ എന്‍ഡോസള്‍ഫാനും വാഴാനി ഡാമിലും മുക്കൊല്ലിച്ചിറയിലും ആള്‍ഡ്രിനും കണ്ടെത്തിയിട്ടുണ്ട്.

കെ.എസ്.സി.എസ്.ടി.ഇ. ജോയിന്റ് ഡയരക്ടര്‍ ഡോ. കമലാക്ഷന്‍ കൊക്കാല്‍, സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ ശാസ്ത്രജ്ഞന്‍ ഡോ. പി.എസ്.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.

കേരളത്തിലെ 44 നദികളില്‍ 21 എണ്ണത്തിന്റെ ഗുണ മേന്മ നിരീക്ഷണപഠനമാണ് നടന്നുവരുന്നത്. 2007ലാണ് പഠനം ആരംഭിച്ചത്.

ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭ ജലത്തിന്റെയും പഠനത്തില്‍ ജൈവിക ഗുണമേന്മ, രാസപഠനം, ഹെവി ലോഹങ്ങളുടെ അളവ്, കീടനാശിനികളുടെ അളവ് എന്നിവയാണ് കണ്ടെത്തുന്നത്. ഇതിനെ ചെറുക്കാനുള്ള കര്‍മപദ്ധതിയും ആവിഷ്‌കരിച്ചു.
(കടപ്പാട്: മാതൃഭൂമി)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.