Latest News

നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം; ഇരുതുടകളിലും അപ്പച്ചട്ടികൊണ്ട് പൊള്ളിച്ചു

എറണാകുളം: നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ രണ്ടാനമ്മ ദേഹോപദ്രവം എല്പിച്ച സംഭവത്തില്‍ രണ്ടാനമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണെന്ന് പോലീസ്.

ശരീരമാസകലം പരിക്കുകളുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. കാഞ്ഞൂര്‍ സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യാഴാഴ്ച വൈകിട്ട് കാലടിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദ്യാര്‍ഥിനിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ഇരുതുടകളിലും നോന്‍സ്റ്റിക് അപ്പച്ചട്ടികൊണ്ട് അടിച്ചതിന്റെയും പൊള്ളല്‍ ഏല്‍പ്പിച്ചതിന്റെയും മുഖത്ത് നഖംകൊണ്ട് മുറിഞ്ഞ പാടുകളുമുണ്ട്.

സ്‌കൂള്‍ അധികൃതരും പൊതുപ്രവര്‍ത്തകരും വിവരമറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇവരുടെ നിര്‍ദ്ദേശ പ്രകാരം കാലടി പോലീസ് കേസെടുക്കുകയുമായിരുന്നു. വീടിന് പുറകിലുള്ള കുളിമുറിയില്‍ പൂട്ടിയിട്ടശേഷമാണ് മര്‍ദ്ദിച്ചതെന്നും കരയാതിരിക്കാന്‍ വായ് പൊത്തിപിടിക്കുമെന്നും കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ കാലുകൊണ്ട് കുട്ടിയുടെ നെഞ്ചില്‍ ചവിട്ടിയതായും കുട്ടി പറയുന്നു. ഇക്കാര്യങ്ങള്‍ മറ്റുള്ളവരോട് പറയരുതെന്ന് താക്കീത് ചെയ്തിരുന്നുവത്രെ.

രണ്ടാനമ്മ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുമ്പോള്‍ ഈ സംഭവം പുറത്തറിയാതിരിക്കാന്‍ കുളിമുറിക്ക് കാവല്‍ നിര്‍ത്തിയിരുന്നത് ഇതേ പ്രായമുള്ള സ്വന്തം മകളെയാണെന്നും മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടി പറയുന്നു. ഉച്ചത്തില്‍ കരഞ്ഞാല്‍ കൂടുതല്‍ തല്ലുകിട്ടും. മൂന്ന് വര്‍ഷങ്ങളായി തുടരുന്ന ഈ പീഡനം സ്‌കൂളില്‍ സഹപാഠികളോടുപോലും കുട്ടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയോട് വിവരങ്ങള്‍ തിരക്കിയ അധ്യാപകരോടാണ് ഞെട്ടിക്കുന്ന പീഡന കഥകള്‍ കുട്ടി പറഞ്ഞത്. കുട്ടിയുടെ പിതാവ് വിവരങ്ങള്‍ അറിഞ്ഞിട്ടും അറിഞ്ഞതായി നടിച്ചില്ലെന്നാണ് ആരോപണം.

പീഡനത്തിനിരയായ കുട്ടിയ്ക്ക് രണ്ടര വയസുള്ളപ്പോഴാണ് അസുഖത്തെ തുടര്‍ന്ന് അമ്മ മരിക്കുന്നത്. കുട്ടിയുടെ പിതാവ് കാഞ്ഞൂര്‍ കോഴിക്കാടന്‍പടി തോട്ടുപുറം വീട്ടില്‍ ആന്റണി നാല് വര്‍ഷം മുന്‍പാണ് സിജി എന്ന സ്ത്രീയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. പുനര്‍വിവാഹം കഴിക്കുമ്പോള്‍ ഇരുവര്‍ക്കും ഓരോ കുട്ടികളുണ്ടായിരുന്നു. 10 വയസുള്ള ഒരു പെണ്‍കുട്ടിയുടെ മാതാവാണ് കുട്ടിയെ പീഡിപ്പിച്ച സിജി. ഈ കുട്ടിയുടെ മുന്‍പില്‍വച്ചാണ് പലപ്പോഴും പീഡനം നടന്നതെന്നും പീഡനത്തിനിരയായ കുട്ടി പറയുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് രണ്ടാനമ്മ സിജി ഒളിവിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.