Latest News

പ്രക്ഷോഭത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം

മനാമ: ബഹ്‌റൈനില്‍ 2011-ലെ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന് അറുപതിനായിരം ദിനാര്‍ (ഏകദേശം 85 ലക്ഷംരൂപ) സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം ലഭിച്ചു.
2011 മാര്‍ച്ച് 15ന് പ്രക്ഷോഭകരുടെ വെടിയേറ്റാണ് പത്തനംതിട്ട വട്ടക്കുളഞ്ഞി മല്ലശ്ശേരി സാങ്കൂര്‍ ഹൗസില്‍ സ്റ്റീഫന്‍ എബ്രഹാം(40) മരണമടഞ്ഞത്.

തുക ഈയിടെ കമ്പനി അധികൃതര്‍ക്ക് കൈമാറിയെന്ന് സ്റ്റീഫന്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ജനറല്‍മാനേജര്‍ ജോസ് അലക്‌സ് പറഞ്ഞു. അതേസമയം ഇന്ത്യന്‍ എംബസിക്ക് ഇതേക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ് എംബസി അധികൃതര്‍ വിവരമറിഞ്ഞത്. ഇതുസംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് കമ്പനി അധികൃതരാണ്. ബഹ്‌റൈന്‍ ഇന്‍ഡിപ്പെന്‍ഡന്റ് കമ്മീഷന്‍ ഓഫ് എന്‍ക്വയറിയുടെ ശ്രമഫലമായാണ് പ്രക്ഷോഭങ്ങളില്‍ മരണമടഞ്ഞ ആദ്യത്തെ 17 പേര്‍ക്ക് 
60,000 ദിനാര്‍വീതം ഈയിടെ നഷ്ടപരിഹാരം അനുവദിച്ചത്.
ഒന്നരവര്‍ഷക്കാലം അല്‍മോയഡ് സെക്യൂരിറ്റീസില്‍ ജോലിചെയ്തിരുന്ന വിമുക്തഭടന്‍കൂടിയായ സ്റ്റീഫന് സംഭവദിവസം ബുദയ്യയില്‍ അവാല്‍ ഡയറിയിലായിരുന്നു ഡ്യൂട്ടി. അന്നും പതിവുപോലെ വൈകിട്ട് ഏഴുമണിക്ക് ഡ്യൂട്ടിക്കെത്തിയതായിരുന്നു. ചായ കുടിക്കാന്‍ മുകളിലേക്ക് പോയ സ്റ്റീഫനെ വിളിച്ചിട്ടും കാണാതിരുന്നപ്പോള്‍ സഹപ്രവര്‍ത്തകന്‍ ചെന്നു നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ മൃതദേഹം കണ്ടത്. പുറത്ത് വലിയ ബഹളം കേട്ടതിനെത്തുടര്‍ന്ന് ജനല്‍ തുറന്നുനോക്കിയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നാണ് കമ്പനി അധികൃതര്‍ പ്രതികരിച്ചത്.
ആനിയാണ് സ്റ്റീഫന്റെ ഭാര്യ. പത്താംക്ലാസ് വിദ്യാര്‍ഥിനി സ്റ്റെനി, അഞ്ചാംക്ലാസ്‌വിദ്യാര്‍ഥി സ്റ്റെഫി എന്നിവര്‍ മക്കളാണ്. തുക സ്വീകരിക്കാനായി അടുത്താഴ്ച സ്റ്റീഫന്റെ ഭാര്യ ആനിയും സഹോദരനും ബഹ്‌റൈനിലെത്തുമെന്നും ജോസ് അറിയിച്ചു. ഇവര്‍ക്കായി സന്ദര്‍ശകവിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. വിസ അനുവദിച്ചുകഴിഞ്ഞാല്‍ ഉടന്‍ അവരെയെത്തിച്ച് തുക കൈമാറുമെന്നും ജോസ് പറഞ്ഞു.
അതേസമയം ബഹ്‌റൈനില്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി തിരുവാവുക്കരശു മുരുഗയ്യയുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരമൊന്നുമായിട്ടില്ല. വിവരങ്ങള്‍ ധരിപ്പിച്ച് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് കത്തെഴുതിയിട്ടുണ്ടെന്നും അനുഭാവപൂര്‍വമായ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ പറഞ്ഞു. ഗുദേബിയയില്‍ 2011 നവംബര്‍ അഞ്ചിന് വെളുപ്പിന് ജി.എസ്.എഫ്. സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള ഒരു ഇടവഴിയിലാണ് സ്‌ഫോടനം നടന്നത്. അതുവഴി പോയ മുരുഗയ്യന്‍ റോഡില്‍ കിടന്ന ഒരു വസ്തു കാലുകൊണ്ട് മാറ്റുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. മുരുഗയ്യന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ഉംഅല്‍ ഹസ്സമില്‍ ഒരു ബഹ്‌റൈനിയുടെ വീട്ടുവേലക്കാരനായി നിസ്സാരശമ്പളത്തില്‍ ജോലിചെയ്തിരുന്ന മുരുഗയ്യന് കാര്യമായി സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.