Latest News

ആഢംബര ജീവിതത്തിന് ദമ്പതിമാര്‍ രണ്ടുമക്കളെ 1.60 ലക്ഷം രൂപയ്ക്ക് വിറ്റു

കാസര്‍കോട്: ആഢംബര ജീവിതം നയിക്കാന്‍ ദമ്പതികള്‍ രണ്ട് ആണ്‍മക്കളെയും അജ്ഞാതര്‍ക്ക് 1.60 ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവം പുറത്തുവന്നതോടെ കുട്ടികളുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

കാസര്‍കോട് കടപ്പുറത്ത് സുനാമി കോളനിയില്‍ താമസിക്കുന്ന രതീഷ്(31), രതീഷിന്റെ കൂടെ താമസിക്കുന്ന ഭാര്യയെന്ന് അവകാശപ്പെടുന്ന പ്രേമ എന്നിവരാണ് രണ്ടുവയസും ആറും മാസവും വീതം പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ മംഗലാപുരത്തെ വനിതാ അഭിഭാഷകയായ ഇടനിലക്കാരി വഴി വിറ്റത്.

മൂത്ത കുട്ടിയെ എട്ടുമാസം മുമ്പ് 60,000 രൂപയ്ക്കാണ് വിറ്റത്. ആറുമാസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെ രണ്ടാഴ്ച മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് അഭിഭാഷക മൂഖാന്തരം മംഗലാപുരത്ത് വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ കുട്ടി കര്‍ണാടക ഉഡുപ്പിയിലെ ഒരു വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതേസമയം മൂത്തകുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.

നേരത്തെ മത്സ്യബന്ധനത്തൊഴിലാളിയായിരുന്ന രതീഷ് ആ ജോലി ഉപേക്ഷിച്ച് ഹോട്ടലിലും മറ്റും ജോലി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവരെ ഉപേക്ഷിച്ച ശേഷം അന്യജാതിയില്‍പ്പെട്ട പ്രേമയുമായി രതീഷ് അടുക്കുകയായിരുന്നു. നേരത്തെ വിവാഹിതയായ പ്രേമക്ക് മൂന്ന് മക്കളുണ്ട്. ഭര്‍ത്താവ് ഇതിനിടയില്‍ മരണപ്പെട്ടു. ഈ മക്കള്‍ രതീഷിന്റെയും പ്രേമയുടെയും സംരക്ഷണയില്‍ കഴിയുകയാണ്.

രതീഷും പ്രേമയും കുറേ നാള്‍ മംഗലാപുരത്ത് ബന്ധുവീട്ടിലും വാടക വീട്ടിലും കഴിഞ്ഞിരുന്നു. ഇതിനിടയില്‍ പ്രേമ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ കുഞ്ഞിനെയാണ് മംഗലാപുരത്തെ വനിതാ അഭിഭാഷക വഴി അറുപതിനായിരം രൂപയ്ക്ക് രതീഷ് വില്‍പ്പന നടത്തിയത്. സംഭവം പുറത്തറിയാതിരിക്കാന്‍ രതീഷ് പ്രേമയേയും കൂട്ടി മുംബൈയിലേക്ക് ചെല്ലുകയും കുറച്ച് ദിവസം അവിടെ താമസിച്ച ശേഷം പ്രേമയെ നഗരത്തില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങുകയും ചെയ്തിരുന്നു. ആഴ്ചകള്‍ക്ക് ശേഷം പ്രേമ തനിച്ച് നാട്ടില്‍ മടങ്ങിയെത്തി.

കുട്ടിയെ കുറിച്ച് ബന്ധുക്കളും അയല്‍വാസികളും അന്വേഷിച്ചപ്പോള്‍ കുട്ടി മരിച്ചുവെന്നാണ് ഇരുവരും പറഞ്ഞു ധരിപ്പിച്ചത്. എന്നാല്‍ കുട്ടി ജീവിച്ചിരിപ്പുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ കുഞ്ഞിനെ മംഗലാപുരത്തെ ഒരു കുടുംബം നിയമപ്രകാരം ദത്തെടുത്തിരുന്നുവെന്ന് സൂചനയുണ്ടെങ്കിലും പോലീസ് വിശ്വസിക്കുന്നില്ല. ഇതിനിടയില്‍ പ്രേമ ആറുമാസം മുമ്പ് മറ്റൊരു പെണ്‍കുഞ്ഞിനും ജന്മം നല്‍കി. രണ്ടാഴ്ച മുമ്പ് ഈ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് മംഗലാപുരത്തെ വനിതാ അഭിഭാഷക വഴി ഉഡുപ്പിയിലെ ഒരാള്‍ക്ക് വിറ്റുവെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്.

കാസര്‍കോട് സി.ഐ സി.കെ സുനില്‍ കുമാര്‍, വനിതാ എസ്.ഐ സുധ എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. കാര്യമായ ജോലിക്കൊന്നും പോകാത്ത രതീഷ് പ്രേമയെ നിര്‍ബന്ധിച്ച് രണ്ട് കുട്ടികളെയും വില്‍ക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. രതീഷിനെ പോലീസ് ചോദ്യം ചെയ്ത് വരുന്നു. പ്രേമ പോലീസ് നിരീക്ഷണത്തിലാണ്. ഇടനിലക്കാരിയായ വനിതാ അഭിഭാഷകയെയും കുട്ടികളെ വിലക്കെടുത്തവരെയും പോലീസ് ചോദ്യം ചെയ്യും.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.