Latest News

  

300 കിടക്കകളുളള ആശുപത്രി, 283 കോടിയുടെ പദ്ധതി മെഡിക്കല്‍ കോളേജിന് മുഖ്യമന്ത്രി ശിലയിടും


കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനു നവംബര്‍ 30 ന് രാവിലെ 10 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാറും സന്നിഹിതനാകും. ബദിയഡുക്ക, എണ്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഉക്കിനടുക്കയിലാണ് പൂര്‍ണ്ണമായും ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത്.

ബദിയഡുക്ക വില്ലേജില്‍പ്പെട്ട ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിനായി 65 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സ്ഥാപനത്തിന്റെ ആദ്യപടിയായി 300 കിടക്കകളുളള ആശുപത്രിയാണ് ആദ്യം നിര്‍മ്മിക്കുക. ആശുപത്രി, മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുളള പദ്ധതികള്‍ക്ക് 283 കോടിരൂപ ചെലവഴിക്കും. 

നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രദേശത്തിന് ആവശ്യമായ റോഡുകള്‍ നിര്‍മ്മിച്ചു വരുന്നു. ഇപ്പോഴത്തെ ആവശ്യത്തിനായി കുഴല്‍ കിണര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഭാവിയില്‍ തൊട്ടടുത്ത പുഴയില്‍ നിന്നും വെളളം ലഭ്യമാക്കുന്ന പദ്ധതിയും നടപ്പിലാക്കും. ആശുപത്രിയും കോളേജും വൈദ്യുതി സബ്‌സ്റ്റേഷനും ഉള്‍പ്പെടെ 16 പ്രധാന വിഭാഗങ്ങള്‍ മെഡിക്കല്‍ കോളേജിലുണ്ടാകും.
കേരള ഇന്‍ഡസ്ട്രിയല്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ (കിറ്റ്‌ക്കോ)യാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുളളത്. ശിലാസ്ഥാപനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കോളേജ് നിര്‍മ്മാണ പ്രവൃത്തി നടപ്പിലാക്കുന്നതിനു ഡോ. പി ജി ആര്‍ പിളളയെ സ്‌പെഷല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എം സി വിമല്‍രാജാണ് ജില്ലയിലെ സ്‌പെഷല്‍ ഓഫീസര്‍. സംസ്ഥാനത്ത് പുതുതായി ആറ് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് കാസര്‍കോട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത്. ഇതിനകം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലക്കാര്‍ക്ക് പുതിയ മെഡിക്കല്‍ കോളേജ് വന്‍ ആശ്വാസമായി മാറും. കാസര്‍കോട് ജില്ലക്കാര്‍ പൊതുവെ വിദഗ്ധ ചികിത്സയ്ക്കായി ഏറ്റവും അടുത്തുളള നഗരമായ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. അവിടുത്തെ ചികിത്സയ്ക്കായി കാസര്‍കോട്ടുകാര്‍ നിലവില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയാണുളളത്. പുതിയ മെഡിക്കല്‍ കോളേജ് വരുന്നതോടെ ചികിത്സയ്ക്കായി പൂര്‍ണ്ണമായി ഗവ.മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാന്‍ കഴിയും. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്കുളള ചികിത്സയ്ക്കും കാന്‍സര്‍ പോലുളള മാരക രോഗ ചികിത്സയ്ക്കും മറ്റു ജില്ലകളെ ആശ്രയിക്കേണ്ട സ്ഥിതി മാറിക്കിട്ടും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.