Latest News

ചിത്താരി പാലത്തിലെ 'ചോന്ന സബിയ'

രണ്ടു വര്‍ഷം മുമ്പ് 'സ്നേഹസംഘം' ചീഫുമാര്‍ക്കുള്ള ക്യാമ്പുകളില്‍ ഒന്ന് കാഞ്ഞങ്ങാടിനടുത്ത് പഴയകടപ്പുറത്ത് നടന്നു . രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ ഏഴ് വരെയാണ് ക്യാമ്പ് .
ഉമ്മ ഒറ്റക്കായത് കൊണ്ട് രാത്രിയിലെ പരിപാടികള്‍ക്ക് ശേഷം തിരിച്ച് പോകാം എന്ന് സമ്മതം കിട്ടിയതിനാല്‍ നസീര്‍ച്ചാന്റെ ബൈക്കുമെടുത്താണ് ഞാന്‍ പുറപ്പെട്ടത് . ഉദ്ഘാടന സെഷന്‍ കഴിയുമ്പോഴേക്കും ഭക്ഷണത്തിനുള്ള സമയമായിരുന്നു . ശേഷം നടന്ന വ്യക്തിത്വ വികസന ക്ലാസിന്റെയും സംഘടനാ ചര്‍ച്ചകളുടെയും രസത്തില്‍ സമയം പോയതറിഞ്ഞില്ല .
ഉറങ്ങാന്‍ വിട്ടപ്പഴാണ് വാച്ച് നോക്കിയത് '2.45'
നിസ്കാരം കഴിഞ്ഞ് ഹദ്ദാദും ചൊല്ലി ഞാന്‍ പോകാനൊരുങ്ങിയപ്പോ ക്യാമ്പ് കോര്‍ഡിനേറ്റര്‍ സിദ്ധീഖ് പൂത്തപ്പലം പറഞ്ഞു "ഇനിയേതായാലും രാവിലെ പോകാം ... രണ്ട് മൂന്ന് മണിക്കൂറല്ലേ ഉള്ളൂ"
ഞാന്‍ പോക്കോളാം എന്ന് പറഞ്ഞ് ബൈക്ക് എടുത്ത് കടപ്പുറത്തൂടെയുള്ള റോഡിലൂടെ തിരുമ്പി ... ആദ്യമായിട്ടാണ് ഈ നേരത്ത് ഇങ്ങനെ ഒറ്റക്ക് യാത്ര ചെയ്യുന്നത് ...
അധികം പരിചയമില്ലാത്ത സ്ഥലമായതിനാല്‍ കയ്യില്‍ 'റസ്ക്' പൊതിയുമായി കടലില്‍ പോകുന്ന ഒന്ന് രണ്ടാള്‍ക്കാരോട് വഴി ചോദിച്ചിട്ടാണ് ടൌണിലെത്തിയത് .
റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള 'മൊബൈല്‍' ചായക്കട അടക്കാനുള്ള ഒരുക്കത്തിലായിരുന്നു .
നല്ല ചൂടുള്ള ഒരു ചായ വാങ്ങിക്കുടിച്ചു, കൂടെ ഒരു ഈത്തപ്പഴം വെച്ച ബോണ്ടയും . ബോണ്ട കഴിച്ചു കൊണ്ടിരിക്കുമ്പഴാണ് ഓര്‍ത്തത് നാട്ടിലെത്തണമെങ്കില്‍ ചിത്താരിപ്പാലം കടക്കണം, പ്രേതകഥകളിലെ സ്ഥിരം സാന്നിധ്യമാണ് വില്ലന്‍, 'ചോന്ന സബിയ' എന്നൊരു പ്രേത കഥാപാത്രത്തിന്റെ വിളനിലമാണത്രേ ഈ പാലം . എന്നോ ഒരപകടത്തില്‍ മരണപ്പെട്ട ഈ സ്ത്രീയുടെ ആത്മാവ് ആ പാലത്തിലൂടെ രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന ആള്‍ക്കാരുടെ മുന്നിലേക്ക് ചാടിവീഴുകയും അപകടപ്പെടുത്തുകയും ചെയ്യുമെന്ന് പലവട്ടം കേട്ടതും അത് വെച്ച് പലരോടും പറയുകയും ചെയ്തവനാണ് ഞാന്‍ .
എനിക്കെന്തോ ബോണ്ട തൊണ്ടയില്‍ കുരുങ്ങുന്ന പോലെ തോന്നി .
പൈസ കൊടുത്ത് ബൈക്കില്‍ കയറിയ ഞാന്‍ ചിന്താകുലനായി
"അതിലൂടെ പോണോ? അതോ ഇന്നിവിടെ ടൌണ്‍ പള്ളിയില്‍ കിടന്ന് രാവിലെ പോയാ മതിയോ? ഛെ അവിടെത്തന്നെ നിന്നാ മതിയായിരുന്നു"
അപ്പഴാണ് ചായക്കടയില്‍ നിന്ന് ചായ കുടിച്ച് പുറത്ത് വന്ന ഒരാള്‍ ചോദിച്ചത് "മോനെങ്ങോട്ടാ? ചിത്താരിക്കാ?"
"ഹാവൂ .. ഒരാളെക്കിട്ടിയല്ലോ"
"ഉം ... ഞാന്‍ ഉദുമയാ, വരുന്നോ?"
അയാള്‍ കയറിയിരുന്നു .
ഒരാളെക്കിട്ടിയ ധൈര്യത്തില്‍ ഞാന്‍ പോകാന്‍ തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു .
മൂപ്പര്‍ കോഴിക്കോട് പോയി വരുന്ന വഴിയാണത്രേ നേത്രാവതി കിട്ടാത്തത് കൊണ്ട് വെസ്റ്റ്കോസ്റ്റിനു വന്നതാണ് .
ഞാന്‍ ഇടക്കിടെ മിണ്ടിക്കൊണ്ടിരുന്നു,
ഇനിയെങ്ങാനും ഏതോ കഥയില്‍ വായിച്ച പോലെ ലിഫ്റ്റ് ചോദിച്ച് കയറി ഓടിക്കൊണ്ടിരിക്കുമ്പോ മുങ്ങുന്ന ഒടിയനോ മറ്റോ ആണെങ്കിലോ? ഏതായിരുന്നാലും 'പാലത്തിലെ ചോന്ന സബിയ' തന്നെയായിരുന്നു എനിക്ക് പേടി കൂടുതല്‍ ... ഒറ്റക്ക് രാത്രി പോയ എത്ര പേരെയാ ഓള്‍ പാലത്തിനു താഴെ തള്ലി ഇട്ടത് ...അള്ളാഹ്!!
ചിത്താരിപ്പാലം എത്താനിനി ഇരുന്നൂര്‍ മീറ്ററേ ഉള്ളൂ, അപ്പഴാണീ മനുഷ്യന്‍ എന്റെ പൊറത്ത് തട്ടിയിട്ട് പറയുന്നത്
"മതി മോനേ, ഇവിടെയാണ് എനിക്കെറങ്ങണ്ടത്"
ഞാന്‍ തരിച്ചു പോയി, ഇനിയിപ്പൊ പാലം ഞാന്‍ ഒറ്റക്ക് കടക്കണം, ഇയാളെ വിചാരിച്ചിട്ടാണ് വരാനൊരുങ്ങിയത്
"അല്ല കാക്കാ ... ഇങ്ങക്കെന്താണ് പാലത്തിന്റെ അപ്പര്‍ത്തെറങ്ങിയാല്?" അയാളോടെനിക്ക് ചോദിക്കണംന്ന് തോന്നി .
അയാളെ ഇറക്കി അല്‍പ്പം മുന്നോട്ട് പോയപ്പോ പാലം കാണാന്‍ തുടങ്ങി ...
പേടി കാരണം ബൈക്ക് പോലും വിറക്കുന്നുണ്ടായിരുന്നു ...
"ചോന്ന സബിയ ഏത് കോലത്തിലായിരിക്കും റബ്ബേ വരിക? പാലമെത്തുന്നതിന്ന് മുമ്പ് ഈ ലോകമൊന്നവസാനിച്ചാ മതിയായിരുന്നു" ചിന്തകള്‍ മാറി മറിഞ്ഞു!
രണ്ടും കല്‍പിച്ച് ആയത്തുല്‍ കുര്‍സി ഓതി ബൈക്കിന്റെ ചെവി പിടിച്ച് ഒറ്റ തിരുമ്മല്‍!
കണ്ണടച്ചിട്ടുണ്ടോ തുറന്നിട്ടുണ്ടോ എന്നൊന്നും ഓര്‍മ്മയില്ല
മൂന്നേ മൂന്ന് സെക്കന്റില്‍ പാലം വിട്ടു കടന്നു,
"ഇല്ല, ഇല്ല, തനിക്കൊന്നും സംഭവിച്ചിട്ടില്ല ഹാവൂ"
അതിന്ന് ശേഷം പിന്നെ 'ചോന്ന സബിയ'മാരില്‍ വിശ്വാസമില്ലാതായി .
പക്ഷേ ഒരു കാര്യമുണ്ട്, ആ പാലത്തിനു മുകളിലുണ്ടായിരുന്ന മൂന്ന് സെക്കന്റെനിക്കന്ന് മൂന്ന് മണിക്കൂറായിത്തോന്നിയിരുന്നു!ഹൂ.....

അബ്ദുല്‍ റഹിമാന്‍ എരോല്‍



















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.