Latest News

സഫ്‌ന വധക്കേസ് പ്രതി മുഹമ്മദ് അഫ്‌സലിന് ജീവപര്യന്തം

തലശേരി: തലശേരി സഫ്‌ന വധക്കേസിലെ പ്രതി ചിറക്കര സ്വദേശി മുഹമ്മദ് അഫ്‌സലിന് ജീവപര്യന്തം. ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ട പ്രതിയെ ഒന്‍പതു വര്‍ഷത്തിനുശേഷമാണ് പിടികൂടിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് സഫ്‌നയെ അഫ്‌സല്‍ കൊലപ്പെടുത്തിയത്.

2004 ജനുവരി 13നായിരുന്നു സംഭവം. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സഫ്‌ന ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെണ്‍കുട്ടിയെ വീട്ടുമുറ്റത്ത് മാതാവിന്റെ മുന്‍പിലിട്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഓടിപ്പോയ പ്രതിയെ അടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം നേടി പുറത്തുവന്ന അഫ്‌സല്‍ 2005ല്‍ ബാംഗ്ലൂര്‍ അള്‍സൂര്‍ കോളനിയിലെ താജ്പാഷ എന്നയാളുടെ വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി കുവൈത്തില്‍ സഹോദരിയുടെ അടുത്തേക്ക് കടക്കുകയായിരുന്നു. കുവൈത്ത് അബാസിയയിലെ ഒരു കമ്പനിയില്‍ പ്ലാനിങ് അസിസ്റ്റന്റായി ജോലി ചെയ്തു. പിന്നീട് 2009 മുതല്‍ മൊബൈല്‍ ഫോണുകളുടെ യന്ത്രഭാഗങ്ങള്‍ വില്‍ക്കുന്ന കടയിലായിരുന്നു ജോലി.

ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്റര്‍പോള്‍ അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മലയാളികളുടെ സഹായത്തോടെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കുവൈത്ത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന അഫ്‌സലിനെ കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ.സി. ലോറന്‍സും തലശേരി സിഐ വി.കെ. വിശ്വംഭരനും കുവൈത്തിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


Keywords: Kerala News, Kannur, Safna Murder Case, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.