Latest News

സിപിഎം നേതാവിന്റെ കൊലപാതകം; ഒന്‍പത് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം

കൊച്ചി: കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത് സിപിഎം പുനലൂര്‍ ഏരിയ കമ്മിറ്റി അംഗവും അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു.

അഞ്ചു പ്രതികള്‍ക്കു കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും മറ്റു നാലു പ്രതികളെ വിട്ടയച്ച കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2002 ജൂലൈ 18നു വീടിനു നേരെ നാടന്‍ ബോംബെറിഞ്ഞും വെട്ടിയും പ്രതികള്‍ പരുക്കേല്‍പ്പിച്ച അഷ്‌റഫ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 16 പേരില്‍ അഞ്ചുപേരൊഴികെയുള്ളവരെ വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ടാണു കോടതി നടപടി. കീഴ്‌ക്കോടതി വിട്ടയച്ച പത്തു മുതല്‍ 13 വരെ പ്രതികളായ ജാഫറുദ്ദീന്‍, നൗഷാദ്, മുഹമ്മദ് അമീര്‍, അന്‍സറുദ്ദീന്‍ എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം തെളിയുന്നതായി ഹൈക്കോടതി വിലയിരുത്തി. രണ്ടാംപ്രതി പത്തനാപുരം സ്വദേശി സാബുഖാന്‍, നാലാംപ്രതി അഞ്ചല്‍ സ്വദേശി ജുനൈദ്, അഞ്ചാംപ്രതി അഞ്ചല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി, എട്ടാംപ്രതി കിളികൊല്ലൂര്‍ സ്വദേശി അന്‍സാര്‍, ഒന്‍പതാംപ്രതി പത്തനാപുരം സ്വദേശി ഷെറീഫ് എന്നിവരെ കീഴ്‌ക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നതു പ്രോസിക്യൂഷന്‍ തെളിവുകളെ ദുര്‍ബലമാക്കാന്‍ മതിയായ കാരണമല്ലെന്നു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ ഒന്നാം പ്രതി അബ്ദുല്‍ ഖാദര്‍ 2010-ല്‍ മുംബൈയില്‍ പിടിയിലായിരുന്നു. ഇയാളെ കോടതി അടുത്തിടെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിസക്കുകയാണ് അഷ്‌റഫ്.


Keywords: Kerala News, Kollam, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.