Latest News

പയ്യന്നൂരിനെ മുള്‍മുനയില്‍ നിര്‍ത്തി കത്തിയമര്‍ന്നത് രണ്ടാഴ്ചമുമ്പ് തുറന്ന സൂര്യ സില്‍ക്ക്‌

പയ്യന്നൂര്‍: പെരുമ്പ ദേശീയപാതയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സൂര്യ സില്‍ക്‌സ് കത്തിയമരുന്നത് നാലുമണിക്കൂറോളമാണ് പയ്യന്നൂരിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. രണ്ടാഴ്ച മുമ്പാണ് ഈ ഷോറൂം ഉദ്ഘാടനം ചെയ്തത്. നാലുനിലക്കെട്ടിടത്തിന്റെ താഴെ മലബാര്‍ ഗോള്‍ഡും മുകളിലെ മൂന്നുനിലകളില്‍ സൂര്യ സില്‍ക്‌സുമാണ് പ്രവര്‍ത്തിക്കുന്നത്. ഇരുസ്ഥാപനങ്ങളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സൂര്യ സില്‍ക്‌സില്‍ തിരക്ക് കുറവായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പയ്യന്നൂര്‍, പെരിങ്ങോം, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് 10 ഫയര്‍ എഞ്ചിനുകളും ഏഴിമല നാവിക അക്കാദമിയുടെ ഫയര്‍ എഞ്ചിനുമായിരുന്നു തീ കെടുത്താന്‍ പ്രവര്‍ത്തിച്ചത്. പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, നാട്ടുകാര്‍, വ്യാപാരികള്‍ തുടങ്ങി നൂറുകണക്കിനാളുകളാണ് രക്ഷാപ്രവര്‍ത്തിന് മുന്നിട്ടിറങ്ങിയത്. പയ്യന്നൂര്‍ പോലീസിന്റെ വന്‍ സന്നാഹവും രംഗത്തുണ്ടായിരുന്നു.

സംഭവമറിഞ്ഞ് ദേശീയപാതയിലും വിവിധ കെട്ടിടങ്ങളിലുമായി നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. സൂര്യ സില്‍ക്‌സിന്റെ കെട്ടിടത്തില്‍ വെന്റിലേഷന്‍ ആവശ്യത്തിനനുസരിച്ചുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അഗ്നിരക്ഷാസേനാ ജീവനക്കാര്‍ പറഞ്ഞു.

വെന്റിലേഷന്‍ കുറഞ്ഞതുകാരണം തീ പുറത്തേക്ക് പോകാതെ അകത്തുതന്നെ പടരുന്ന സ്ഥിതിയായിരുന്നു. ഇതുകാരണം പുകപടലങ്ങളും അകത്തുതന്നെ കെട്ടിക്കിടക്കുകയായിരുന്നു.
താഴത്തെ നിലയിലെ മലബാര്‍ ഗോള്‍ഡിനും അവസാനഘട്ടംവരെ അപകടഭീഷണി നിലനിന്നിരുന്നു . മലബാര്‍ ഗോള്‍ഡിന്റെ മേല്‍ക്കൂര ജിപ്‌സത്തിന്റേതായതിനാല്‍ തീ താഴേക്കു പടരാനുള്ള സാധ്യതകളുണ്ടായിരുന്നുവെന്ന് മലബാര്‍ ഗോള്‍ഡ് ജീവനക്കാര്‍ പറഞ്ഞു.
അഗ്നിരക്ഷാസേന ഒന്നാംനിലയിലെ തീ ആദ്യം കെടുത്താന്‍ ശ്രമിച്ചതിനാല്‍ മലബാര്‍ ഗോള്‍ഡിനെ തീയില്‍നിന്ന് രക്ഷിക്കാനായി. 


നാലുനിലക്കെട്ടിടത്തിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് പുക പുറത്തേക്ക് വിട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ തുടങ്ങിയ തീപ്പിടിത്തം നാലുമണിയോടെയാണ് മുക്കാല്‍ ഭാഗമെങ്കിലും കെടുത്താനായത്. പയ്യന്നൂര്‍ സി.ഐ. സുഷീര്‍കുമാര്‍, എസ്.ഐ. കെ.ഷിജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസും രംഗത്തെത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നഷ്ടങ്ങള്‍ കണക്കാക്കിവരികയാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.